വാഷിങ്ടണ്‍: ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ്. ട്രംപിന്റെ നിലപാട് വംശീയ ഉന്മൂലനത്തിന് തുല്യമാണെന്ന് ബെര്‍ണി പറഞ്ഞു.
ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും മാറ്റാനുള്ള ട്രംപിന്റെ നിലപാടിനെ എതിര്‍ക്കണമെന്ന് മറ്റ് സെനറ്റര്‍മാരോട് ബെര്‍ണി ആവശ്യപ്പെട്ടു. ട്രംപിന്റെ നീക്കത്തെ രണ്ട് രീതിയില്‍ കാണാം, ഒന്ന്-വംശീയ ഉന്മൂലനം, രണ്ട്- യുദ്ധക്കുറ്റം എന്നിങ്ങനെയെന്നും യു.എസ് സെനറ്റര്‍ ചൂണ്ടിക്കാട്ടി.
ഇസ്രഈലിലേക്കുള്ള യു.എസിന്റെ ആയുധകയറ്റുമതി നിയന്ത്രിക്കണമെന്നും ബെര്‍ണി ആവശ്യപ്പെടുന്നു. ഇതിനുമുമ്പും ഗസയിലെ ഇസ്രഈല്‍ യുദ്ധത്തിനെതിരെ ബെര്‍ണി വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
2023 ഒക്ടോബറില്‍ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ ബെര്‍ണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 300 ഉദ്യോഗസ്ഥര്‍ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബെര്‍ണി സാന്‍ഡേര്‍സ് താത്കാലികമായ വെടിനിര്‍ത്തല്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഇതിനെതിരെ യു.എസിലെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബെര്‍ണിക്കെതിരെ രംഗത്തെത്തിയിരുന്നു.
വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്ററും അമേരിക്കന്‍ രാഷ്ട്രീയത്തിലെ മുന്‍നിര രാഷ്ട്രീയ നേതാവുമാണ് ബെര്‍ണി. നിലവില്‍ ട്രംപിന്റെ നിലപാട് റിപ്പബ്ലിക്കന്‍ സഖ്യക്ഷികളെ ഉള്‍പ്പെടെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ തീവ്രവലതുപക്ഷ നേതാക്കള്‍ ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെ പിന്തുണക്കുന്നുമുണ്ട്.
ഇന്നലെ (ചൊവ്വ) ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ട്രംപിന്റെ നിലപാടിനെതിരെ ഇറാന്‍ രംഗത്തെത്തിയിരുന്നു. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ആശയം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞിരുന്നു.
മേഖലയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാന്‍ കഴിയില്ല, ഫലസ്തീനികളെ പുറത്താക്കുന്നതിന് പകരം ഇസ്രഈലികളെ പുറത്താക്കാന്‍ ശ്രമിക്കുക, അവരെ ഗ്രീന്‍ലാന്‍ഡിലേക്ക് കൊണ്ടുപോകുക, അങ്ങനെ യു.എസിന് ഒരു കല്ലുകൊണ്ട് രണ്ട് പക്ഷികളെ കൊല്ലാന്‍ കഴിയുമെന്നാണ് അരാഗ്ച്ചി പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഗസയില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിച്ച് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ മാറ്റണമെന്ന് ട്രംപ് പ്രസ്താവന നടത്തിയത്. ഗസയിലെ അഭയാര്‍ത്ഥികളെ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെടുകയായിരുന്നു.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു.
‘വര്‍ഷങ്ങളായി സംഘര്‍ഷ മേഖലയാണ് ഗസ. അവിടെ ആകെ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗസയില്‍ താമസിക്കുക എന്നത് സങ്കീര്‍ണമാണ്. അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കുക എന്നത് അനിവാര്യമാണ്. ഇവര്‍ക്കായി വീട് നിര്‍മിച്ച് നല്‍കും. ഗസയിലെ അഭയാര്‍ത്ഥികള്‍ക്ക് ഒരു മാറ്റത്തിനായി സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന ഒരിടം കണ്ടെത്തും. അവിടേക്ക് അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കും,’ ട്രംപിന്റെ പ്രസ്താവന.
Content Highlight: ‘ethnic cleansing’; U.S. Senator opposes Trump’s position to evacuate Palestinians