| Saturday, 3rd June 2023, 9:59 pm

തുര്‍ക്കിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി എര്‍ദോഗാന്‍; പങ്കെടുത്ത് ലോകനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: തുര്‍ക്കി പ്രസിഡന്റായി റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തുര്‍ക്കിയ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ലിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

രാജ്യത്തെ എല്ലാ മനുഷ്യരെയും ഒരു പോലെ പരിഗണിക്കുമെന്ന് സത്യപ്രതിജ്ഞയിലൂടെ അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ രാഷ്ട്രത്തിന്റെ അസ്തിത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് ഞാന്‍ സത്യം ചെയ്യുന്നു.

രാജ്യത്തെ 85 മില്യണ്‍ മനുഷ്യരെയും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാട്, വിഭാഗം എന്നീ വ്യത്യാസമില്ലാതെ പരിഗണിക്കും,’അദ്ദേഹം പറഞ്ഞു.

നിരവധി ലോക നേതാക്കളാണ് സത്യപ്രതിജ്ഞ ചടങ്ങിലെത്തിച്ചേര്‍ന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്നും 78 പേരെങ്കിലും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടാകുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോ, പാകിസ്താന്‍ പ്രധാനമന്ത്രി ശെഹബാസ് ശരീഫ്, അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിന്‍യാന്‍, ഹംഗറി പ്രധാനമന്ത്രി വിക്ടോര്‍ ഒര്‍ബാന്‍ തുടങ്ങിയവരാണ് ചടങ്ങിലെ സാന്നിധ്യമായത്.

മെയ് 28ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് തുര്‍ക്കി തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ട് നേടിയാണ് എര്‍ദോഗാന്‍ അധികാരം നിലനിര്‍ത്തിയത്. എതിരാളിയായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികമാല്‍ കിലിക്ദാറോഗ്ലുവിന് 47.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

മെയ് 15ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് നടന്നിരുന്നു. എ.കെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന എര്‍ദോഗാന്‍ 49.50 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയെങ്കിലും പകുതി വോട്ടുകള്‍ എന്ന മാര്‍ക്ക് മറികടക്കാനായിരുന്നില്ല. ഭരണകക്ഷിയായ ഏ.കെ പാര്‍ട്ടി ഇത്തവണ ദേശീയവാദത്തെ പിന്തുണക്കുന്ന എം.എച്ച്.പിയെയും സഖ്യകക്ഷിയായി കൂടെ കൂട്ടിയിരുന്നു.

CONTENT HIGHLIGHT: erdogan takes oath as president

We use cookies to give you the best possible experience. Learn more