| Saturday, 11th July 2020, 10:24 pm

സ്വന്തം രാജ്യത്തെ ഇസ്ലാമോഫോബിയക്കെതിരെ ഒന്നും ചെയ്യാത്തവര്‍ തുര്‍ക്കി പരമാധികാരത്തെ ആക്രമിക്കുന്നു, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എര്‍ദൊഗാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയതില്‍ തുര്‍ക്കി ഗവണ്‍മെന്റിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. സ്വന്തം രാജ്യത്തെ ഇസ്ലാമോഫോബിയക്കെതിരെ ഒന്നും ചെയ്യാത്തവരാണ് തുര്‍ക്കിയുടെ പരമാധികാരത്തെ കടന്നാക്രമിക്കുന്നതെന്നാണ് എര്‍ദൊഗാന്റെ പ്രതികരണം.

ഹാഗിയ സോഫിയയെ പള്ളിയാക്കി മാറ്റുന്നതിനുള്ള അധികാരം തുര്‍ക്കിക്കാണെന്നും എര്‍ദൊഗാന്‍ പറഞ്ഞു. തീരുമാനം തുര്‍ക്കിഷ് ജനതയുടെ ആവശ്യമാണെന്നും എര്‍ദൊഗാന്‍ പറഞ്ഞു.

ഇതിനിടെ ഹാഗിയ സോഫിയയിലേക്ക് തുടര്‍ന്നും മുസ്ലിം ഇതര മതസ്ഥര്‍ക്കും സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രവേശനമുണ്ടാകുമെന്ന് എര്‍ദൊഗാന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

നേരത്തെ തുര്‍ക്കിയുടെ തീരുമാനത്തില്‍ വിമര്‍ശനവുമായി അമേരിക്ക, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും രംഗത്തു വന്നിരുന്നു.

എര്‍ദൊഗാന്റെ തീരുമാനം ഖേദകരമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ ചീഫ് ജോസഫ് ബൊരെല്‍ പ്രതികരിച്ചത്. ഹാഗിയ സോഫിയയെ മസ്ജിദ് ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ തീരുമാനത്തില്‍ ഞങ്ങള്‍ നിരാശരാണെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗമന ലോകത്തിനു നേരെയുള്ള പ്രകോപനം ആണ് തുര്‍ക്കി നീക്കം എന്നാണ് ഗ്രീസ് പ്രതികരിച്ചത്.

‘ എര്‍ദൊഗാന്‍ ഉയര്‍ത്തുന്ന ദേശീയത അദ്ദേഹത്തിന്റെ രാജ്യത്തെ ആറ് നൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്നു,’ ഗ്രീസ് സാംസ്‌കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമാനമായി തന്നെ റഷ്യന്‍ വിദേശ കാര്യമന്ത്രാലയവും പ്രതികരിച്ചു. ഇത് ഒരു പള്ളിയായി മാറ്റുന്നത് മുസ്‌ലിം ലോകത്തിന് ഒന്നും ചെയ്യുന്നില്ല. അത് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നില്ല. നേരെ മറിച്ച് അവരെ തമ്മില്‍ അകറ്റുന്നു,’ റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി ഹെഡ് വ്ളാദിമര്‍ ദസ്‌കബരൊവ് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് തുര്‍ക്കിയോട് യുനസ്‌കോ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more