ഉടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി, നഷ്ടപരിഹാരമായി രണ്ട് കോടി നൽകണം; ശോഭ സുരേന്ദ്രനും നന്ദകുമാറിനും വക്കീല്‍ നോട്ടീസയച്ച് ഇ.പി
Kerala News
ഉടന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി, നഷ്ടപരിഹാരമായി രണ്ട് കോടി നൽകണം; ശോഭ സുരേന്ദ്രനും നന്ദകുമാറിനും വക്കീല്‍ നോട്ടീസയച്ച് ഇ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2024, 9:34 pm

തിരുവന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ ശോഭ സുരേന്ദ്രനും, കെ. സുധാകരനും, ദല്ലാള്‍ നന്ദകുമാറിനും വക്കീല്‍ നോട്ടീസ് അയച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇ.പി പറഞ്ഞു.

ദല്ലാള്‍ നന്ദകുമാറിനെതിരെ നടപടി ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ.പി. ജയരാജന്‍ ഇതുവരെ വ്യക്തമായൊരു മറുപടി നല്‍കിയിരുന്നില്ല. എന്തിനാണ് നന്ദകുമാറിനെതിരെ കേസ് കൊടുക്കുന്നതെന്നാണ് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചത്.

ഇതിന് പിന്നാലെയാണ് നന്ദകുമാറിനും വിഷയത്തില്‍ അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചത്. തന്നെ വ്യക്തിഹത്യ ചെയ്യുക വഴി പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നതായി അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും നോട്ടീസില്‍ ഇ.പി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പിയുടെ വിവാദം ചര്‍ച്ചയായിരുന്നു. യോഗത്തില്‍ ജാവദേക്കറുമായി നടന്ന കൂടിക്കാഴ്ചയിൽ ഇ.പി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇ.പിയെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.

ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇ.പിക്ക് നിര്‍ദേശം നല്‍കിയെന്നും ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂടിക്കാഴ്ച ഒഴിവാക്കാമായിരുന്നു എന്ന നിലപാടില്‍ സി.പി.ഐ ഉറച്ച് നിന്നു. നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

Content Highlight: ep jayarajan sent legal notice notice to sobha surendran and k sudhakaran