തുഷാര്‍ മറ്റ് പ്രതികളെപ്പോലെയല്ല; അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്; മുഖ്യമന്ത്രിയുടെ നടപടി പ്രശംസനീയം: മന്ത്രി ഇ.പി ജയരാജന്‍
Kerala
തുഷാര്‍ മറ്റ് പ്രതികളെപ്പോലെയല്ല; അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്; മുഖ്യമന്ത്രിയുടെ നടപടി പ്രശംസനീയം: മന്ത്രി ഇ.പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2019, 11:01 am

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി ദുബായിലുള്ള മറ്റുപ്രതികളെപ്പോലെയല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. തുഷാറിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്. തുഷാറില്‍ ആരോപിക്കുന്ന കുറ്റമല്ല ദുബായിലെ ജയിലില്‍ കിടക്കുന്ന മറ്റു മലയാളികളും ചെയ്തതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

യു.എ.ഇയിലെ ജയിലില്‍ നീതി തേടി ഇനിയും ആളുകളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അവരെ പോലെയാണോ തുഷാര്‍ വെള്ളാപ്പള്ളിയെന്നായിരുന്നു ഇ.പി ജയരാജന്റെ ചോദ്യം.

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിലും മറ്റ് സംഭവങ്ങളിലും അസ്വാഭാവികത കാണുന്നുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി അവിടെ പോയപ്പോഴാണ് ചതിക്കുഴിയില്‍ വീണത്. കാണുന്ന ആര്‍ക്കും അതിലൊരു അസ്വാഭാവികതയുണ്ടെന്ന് തോന്നുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുഷാറിന് വേണ്ടി മുഖ്യമന്ത്രി കത്തയച്ചതില്‍ തെറ്റില്ലെന്നും ബി.ജെ.പി നേതാവിന് വേണ്ടിയും കത്തയക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

തുഷാറിന് വേണ്ടി അടിയന്തര ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിന് പകരം പ്രശംസിക്കുകയാണ് വേണ്ടതെന്ന്് ജയരാജന്‍ പറഞ്ഞു.

ബി.ജെ.പിക്ക് വേണ്ടിയും ഇടപെടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത്. അതില്‍ തെറ്റ് കാണാനില്ല. ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത്. എല്ലാ മനുഷ്യരുടേയും സംരക്ഷണവും നീതിയും ഉറപ്പു വരുത്തുന്ന തരത്തിലായിരിക്കണം ഒരു മുഖ്യമന്ത്രിയുടെ ദൗത്യമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചത്.

കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്കയുണ്ടെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും തുഷാറിന് ലഭ്യമാക്കണമെന്നും കത്തില്‍ പിണറായി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ജാമ്യം ലഭിച്ചെങ്കിലും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതിനാല്‍ തുഷാറിന് നാട്ടിലേക്ക് മടങ്ങാന്‍ ആവില്ല. ദുബായില്‍ അഭിഭാഷകരുമായി തുഷാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഏത് തരത്തിലുള്ള നിയമനടപടികളാണ് സ്വീകരിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച.

പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഈകേസ് തീരുന്നതുവരെ യു.എ.ഇ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. അതേസമയം കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

10 വര്‍ഷം മുന്‍പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിലെ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്റ്റേഷനില്‍ തുഷാറിനെതിരെ പരാതി നല്‍കിയത്.