| Saturday, 2nd September 2023, 1:49 pm

മെസിയോ ക്രിസ്റ്റ്യാനോയോ? ഗോട്ട് ഡിബേറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ്

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഗോട്ട് എന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ എല്ലാ കാലവും നിലനില്‍ക്കുന്ന ചോദ്യമാണ്. ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ചെല്‍സിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം എന്‍സോ ഫെര്‍ണാണ്ടസ്.

പോര്‍ച്ചുഗല്‍ ഇതിഹാസത്തേക്കാള്‍ മികച്ചത് അര്‍ജന്റൈന്‍ ദേശീയ ടീമിലെ തന്റെ സഹതാരവും ടീമിന്റെ ക്യാപ്റ്റനുമായ മെസിയാണെന്നാണ് എന്‍സോ ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലില്‍ നടത്തിയ ക്യൂ ആന്‍ഡ് എ സെഷനിലാണ് മെസിയാണ് ഗോട്ട് എന്ന് എന്‍സോ പറഞ്ഞത്. അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് ജേതാക്കളായപ്പോള്‍ ടീമില്‍ മെസിക്കൊപ്പം നിര്‍ണായക പങ്കുവെക്കാന്‍ എന്‍സോക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും പ്രായം കുറഞ്ഞ മികച്ച താരത്തിനുള്ള അവാര്‍ഡ് ലഭിച്ചത് എന്‍സോക്കായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

Content Highlights: Enzo Fernandez in GOAT debate

We use cookies to give you the best possible experience. Learn more