| Friday, 22nd April 2022, 3:13 pm

'മതി വായപൂട്ട്'; കുട്ടി മരിച്ച അമ്മയോട് ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മയ്ക്കുനേരെ ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്. ‘മതി മിണ്ടരുത്’ എന്നു പറഞ്ഞുകൊണ്ടാണ് കുട്ടിയുടെ അമ്മയെ ഉദ്യോഗസ്ഥ ശകാരിച്ചത്. വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ശുഭാംഗി ശുക്ലയാണ് അനുരാഗിന്റെ അമ്മ നേഹ ഭരദ്വാജിനെ ശകാരിച്ചത്.

മതി, വായപൂട്ട്, നിങ്ങളോട് എത്രവട്ടമാണ് പറയേണ്ടത്, പറഞ്ഞാലും മനസ്സിലാവില്ല എന്നുപറഞ്ഞാണ് ഇവര്‍ ആക്രോശിക്കുന്നത്.

ബുധനാഴ്ച രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെയാണ് പത്തു വയസ്സുകാരനായ അനുരാഗ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാന്‍ തോന്നിയപ്പോള്‍ വിന്‍ഡോയില്‍ തലചായ്ച്ചു കിടക്കുകയായിരുന്നു.

ആ സമയത്ത് ഡ്രൈവര്‍ ബസ് പെട്ടെന്ന് തിരിക്കുകയും കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു. ബസ് ഡ്രൈവറേയും ജീവനക്കാരനേയും അറസ്റ്റ് ചെയ്തു. എന്നാല്‍ സ്‌കൂളിനെതിരെ നടപടി എടുത്തില്ല.

ഇതെത്തുടര്‍ന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും പ്രതിഷേധം നടത്തിയത്.
മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് സ്‌കൂള്‍ ബസ് സര്‍വീസ് നടത്തിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി.

Content Highlights: “Enough. Shut Up”: In Video, Official Shouts At Mother Of Boy Who Died

We use cookies to give you the best possible experience. Learn more