| Monday, 7th October 2024, 10:45 pm

പ്രോട്ടിയാസിന്റെ എല്ലൊടിച്ച് ഇംഗ്ലണ്ട്; വിമണ്‍സ് ടി-20 ലോകകപ്പില്‍ ത്രീ ലയണ്‍സിന്റെ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവര്‍ കഴിഞ്ഞപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് നാറ്റ് സൈവര്‍ ബ്രണ്ട് ആണ്. നാലാമനായി ഇറങ്ങി 36 പന്തില്‍ നിന്ന് 6 ഫോര്‍ അടക്കം 48 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു താരം. നാറ്റിന് പുറമെ ഓപ്പണര്‍ ഡാനി വൈറ്റ് 43 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 43 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ മായ ബൗച്ചര്‍ എട്ട് റണ്‍സിന് പുറത്തായപ്പോള്‍ ആലീസ് ക്യാപ്‌സി 19 റണ്‍സിനും കൂടാരം കയറി.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മാരിസാന്‍ കാപ്പ്, നോണ്‍കുളുലക്കോ മളാബ, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ബാറ്റിങ്ങില്‍ പ്രോട്ടിയാസിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ ലോറ വോള്‍വാട്ട് 39 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ തസ്മിന്‍ 13 റണ്‍സിന് പുറത്താക്കുകയായിരുന്നു മാത്രമല്ല പിന്നീട് വന്ന അന്നേക് ബോസ്‌ക് 18 റണ്‍സിനും മടങ്ങി. ശേഷം മാരിസാന്‍ കാപ്പ് 26 റണ്‍സ് നേടി ഗ്രീസില്‍ പിടിച്ചുനിന്നെങ്കിലും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ പുറത്താവുകയായിരുന്നു.

ടീമിനുവേണ്ടി അന്നേറി ഡക്കര്‍സണ്‍ 11 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 20 റണ്‍സ് നേടി അവസാന ഘട്ടത്തില്‍ പുറത്താകാതെ സ്‌കോര്‍ ഉയര്‍ത്തി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.

ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് കൂട്ടുകെട്ടാണ് ചുരുങ്ങിയ സ്‌കോറില്‍ സൗത്ത് ആഫ്രിക്കന്‍ പടയെ തളക്കാന്‍ സഹായിച്ചത്. സോഫി എക്കല്‍സ്റ്റോണ്‍ രണ്ട് വിക്കറ്റും സാറാ ഗ്ലെന്‍, ലിന്‍സി സ്മിത്ത്, ചാര്‍ലി ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

Content Highlight: England Won Against South Africa In 2024 Women’s T-20 World Cup

We use cookies to give you the best possible experience. Learn more