| Thursday, 1st December 2022, 10:37 pm

75 ഓവര്‍, നാല് സെഞ്ച്വറികള്‍, 506 റണ്‍സ്; 112 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്; അടിവാങ്ങിക്കൂട്ടി പാക് ബൗളര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോര്‍ഡ് പ്രകടനവുമായി ഇംഗ്ലണ്ട്. ആദ്യ ദിനത്തിലെറിഞ്ഞ 75 ഓവറുകളില്‍ നാല് വിക്കറ്റിന് 506 റണ്‍സാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യ ദിനം ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 112 വര്‍ഷത്തെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് തകര്‍ത്ത്. 1910 ഡിസംബറില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ പിറന്ന 494 റണ്‍സായിരുന്നു ഇതുവരെയുള്ള ലോകറെക്കോര്‍ഡ്.

സാധരാണ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം 90 ഓവറുകളാണ് എറിയാറുള്ളത്. എന്നാല്‍ 75 ഓവറുകളില്‍ തന്നെ ടീം ഇംഗ്ലണ്ട് റെക്കോഡിട്ടു.

പാക് ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റിന്റെ ചൂടറിഞ്ഞ മത്സരത്തിന്റെ അവസാന 21 ഓവറില്‍ മാത്രം 174 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ തന്നെ നല്ല തുടക്കം നേടാന്‍ ഇംഗ്ലണ്ടിനായിരുന്നു. 13.5 ഓവറില്‍ ടീം 100 കടന്നിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍ ബ്രൂക്ക് പക് ബൗളര്‍ സൗദ് ഷക്കീല്‍ എറിഞ്ഞ ഒരു ഓവറില്‍ ആറ് ഫോറുകള്‍ നേടിയതിനും മത്സരം സാക്ഷിയായി.

രാവിലത്തെ സെഷനില്‍ 174ഉം രണ്ടാം സെഷനില്‍ 158ഉം വൈകിട്ടത്തെ സെഷനില്‍ 174 റണ്‍സുമാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.

ഇംഗ്ലണ്ടിന്റെ നാല് ബാറ്റര്‍മാരാണ് ആദ്യ ദിനത്തില്‍ നൂറ് കടന്നത്. ഓപ്പണര്‍മാരായ സാക്ക് ക്രൗലി 111 പന്തില്‍ 122 റണ്‍സും ബെന്‍ ഡക്കറ്റ് 110 പന്തില്‍ 107 റണ്‍സും ഒലീ പോപ് 104 പന്തില്‍ 108 റണ്‍സും ഹാരി ബ്രൂക്ക് 81 പന്തില്‍ പുറത്താകാതെ 107 റണ്‍സും നേടി. ഹാരി ബ്രൂക്കിനൊപ്പം 15 പന്തില്‍ 34 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സാണ് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്.

Content Highlight: England with a record performance in the first cricket test against Pakistan.

We use cookies to give you the best possible experience. Learn more