| Thursday, 11th July 2024, 8:49 pm

വിന്‍ഡീസിനെതിരെ കൊടുങ്കാറ്റായി ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ പിറന്നത് അഞ്ച് അര്‍ധ സെഞ്ച്വറി!

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. 371 റണ്‍സാണ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ 250 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന് മുന്നില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയത്. ഇംഗ്ലണ്ടിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ സാക്ക് ക്രോളിയാണ്. 89 പന്തില്‍ നിന്ന് 14 ബൗണ്ടറി അടക്കം 76 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.

താരത്തിന് പുറമേ അരങ്ങേറ്റക്കാരന്‍ ജാമി സ്മിത്ത് 119 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടി ക്ലാസ് ക്രിക്കറ്റ് കളിച്ചു. ജോ റൂട്ട് 114 പന്തില്‍ 68 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ ഒല്ലി പോപ് 74 പന്തില്‍ 57 റണ്‍സും നേടി. ഹരി ബ്രൂക്ക്‌ 64 പന്തില്‍ 50 റണ്‍സ് നേടിയാണ് പുറത്തായത്. തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് താരങ്ങളാണ് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്.

വിന്‍ഡീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ച വച്ചത് ജെയ്ഡന്‍ സീല്‍സാണ്. 20 ഓവര്‍ പൂര്‍ത്തിയാക്കി അഞ്ച് മെയ്ഡന്‍ അടക്കം 77 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. 3.85 എന്ന മികച്ച എക്കണോമിയും താരം നിലനിര്‍ത്തി. ജയ്‌സണ്‍ ഹോള്‍ഡര്‍, ഗുടകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ അല്‍സാരി ജോസഫ് ഒരു ഒരു വിക്കറ്റും സ്വന്തമാക്കി.

വിന്‍ഡീസിന് വേണ്ടി പന്തെറിഞ്ഞ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത താരവും അല്‍സാരിയായിരുന്നു. 18 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 106 റണ്‍സ് ആണ് താരം വിട്ടുകൊടുത്തത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയപ്പോള്‍ അഞ്ച് ഓവര്‍ പിന്നിട്ട് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 7 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ക്രീസില്‍ ക്രൈഗ് ബ്രാത് വൈറ്റ് നാലു റണ്‍സും മൈക്കില്‍ ലൂയിസ് 3 റണ്‍സും നേടിയിട്ടുണ്ട്.

Content Highlight: England Great Performance Against West Indies

We use cookies to give you the best possible experience. Learn more