വിവാദങ്ങൾക്കിടയിലും പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ എമ്പുരാൻ റെക്കോഡ് നേട്ടം സ്വന്തമാക്കി വിജയയാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. മോഹൻലാൽ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. കളക്ഷൻ റെക്കോഡ് പോസ്റ്റർ ചിത്രത്തിലെ നായകൻ മോഹൻലാൽ പങ്കുവെക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് 100 കോടി തിയറ്റർ ഷെയർ ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 200 കോടി ആഗോള കളക്ഷൻ നേടിയ ചിത്രമാണ് എമ്പുരാൻ.
മുരളി ഗോപി രചിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവാണ്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ് എമ്പുരാൻ.
എമ്പുരാന്‍ സിനിമ വിവാദം കനക്കുമ്പോഴും സിനിമാമേഖലയില്‍ നിന്ന് ഈ വിഷയത്തെ സംബന്ധിച്ചുള്ള പ്രതികരണം വളരെ വിരളമാണ്. ചിത്രം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലിനും മുരളി ഗോപിക്കും എതിരെ വൻതോതിലാണ് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത്.
പിന്നീട് സിനിമ റീഎഡിറ്റ് ചെയ്ത് വീണ്ടും പ്രദർശനത്തിനെത്തി. സംഘപരിവാർ സമ്മർദത്തെത്തുടർന്ന് ചിത്രത്തിൽ മാറ്റം വരുത്താൻ നിർമാതാക്കൾ നിർബന്ധിതരാകുകയും സെൻസർ ബോർഡിനെ സമീപിക്കുകയായിരുന്നു. 24 മാറ്റങ്ങളുമായി എത്തിയ ചിത്രത്തിൽ 2.08 മിനിറ്റ് വരുന്ന ഭാഗങ്ങളാണ് വെട്ടിയത്.
വിവാദത്തിന് ശേഷം മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നു. പൃഥ്വിരാജ് സുകുമാരനും നിർമാതാക്കളിലൊരാളായ ആൻ്റണി പെരുമ്പാവൂരും ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നുവെങ്കിലും മുരളി ഗോപി പോസ്റ്റ് പങ്കുവെച്ചിരുന്നില്ല.
Content Highlight: Empuraan becomes the first Malayalam film to earn 100 crore theatre share