സയണിസ്റ്റ് ഭരണകൂടത്തെ സി.എന്‍.എന്‍ അന്യായമായി പിന്തുണക്കുന്നു; ആരോപണവുമായി ജീവനക്കാര്‍
World News
സയണിസ്റ്റ് ഭരണകൂടത്തെ സി.എന്‍.എന്‍ അന്യായമായി പിന്തുണക്കുന്നു; ആരോപണവുമായി ജീവനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 11:10 pm

അറ്റ്‌ലാന്റ: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ട് സയണിസ്റ്റ് ഭരണകൂടത്തിന് അനുകൂലമാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍. എഡിറ്റോറിയല്‍ നടപടി ക്രമങ്ങളുട പേരില്‍ സ്വന്തം ജീവനക്കാരില്‍ നിന്ന് സ്ഥാപനം തിരിച്ചടി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ നിന്നുള്ള കവറേജിനെ കര്‍ശനമായി നിയന്ത്രിക്കുന്ന അറ്റ്‌ലാന്റയിലെ സി.എന്‍.എന്‍ ആസ്ഥാനത്ത് പുറപ്പെടുവിച്ച മെമ്മോകളും ഇമെയിലുകളും തങ്ങള്‍ക്ക് ലഭിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ വിഷയങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് അവയില്‍ ഉള്‍പ്പെടുന്നതെന്ന് ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടി. പ്രക്ഷേപണത്തിനും പ്രസിദ്ധീകരണത്തിനും മുമ്പായി സംഘര്‍ഷത്തെക്കുറിച്ചുള്ള എല്ലാ സ്റ്റോറികളും ഫലസ്തീനിലെ ജെറുസലേം ബ്യൂറോ ഡിലീറ്റ് ചെയ്തിരിക്കണമെന്ന് സി.എന്‍.എന്‍ നിര്‍ദേശിക്കുന്നതായും ഗാര്‍ഡിയന്‍ വ്യക്തമാക്കി.

ഇസ്രഈല്‍ അനുകൂല പ്രചരണത്തിന് സി.എന്‍.എന്‍ വിധേയപ്പടുന്നുവെന്നും സയണിസ്റ്റ് ആശയങ്ങളുടെ പുനരുജ്ജീവനത്തിന് സ്ഥാപനം വഴിയൊരുക്കുന്നുവെന്നും സ്റ്റാഫുകള്‍ വിമര്‍ശനം ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ഇസ്രഈലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്ന നെറ്റ്വര്‍ക്കിനുള്ളിലെ പക്ഷപാതത്താല്‍ വസ്തുതാപരമായ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടിരിന്നു എന്ന് ഒരു സി.എന്‍.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹമാസുമായി ഇസ്രഈലി സൈന്യം യുദ്ധം തുടങ്ങിയതിന് ശേഷമുള്ള പ്രാരംഭ ഘട്ടത്തിലെ ഭൂരിഭാഗം വാര്‍ത്തകളും കൃത്യമായിരുന്നെങ്കിലും പിന്നീട് അത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വ്യക്തമായി പറഞ്ഞാല്‍ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള സി.എന്‍.എന്നിന്റെ കവറേജ് മാധ്യമപ്രവര്‍ത്തന ദുരുപയോഗത്തിന് തുല്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Employees of the organization against CNN