| Thursday, 27th February 2025, 2:15 pm

വയനാട് കലക്ടറേറ്റില്‍ ആത്മഹത്യക്ക് ശ്രമിച്ച് ജീവനക്കാരി; ജോയിന്റ് കൗണ്‍സിലര്‍ നേതാവിന്റെ മാനസിക പീഡനമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് കലക്ടറേറ്റില്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ജീവനക്കാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. നിലവില്‍ യുവതി കല്‍പ്പറ്റ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ക്ലര്‍ക്കായ ഉദ്യോഗസ്ഥയെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

യുവതിയെ ക്രമവിരുദ്ധമായി സ്ഥലം മാറ്റിയെന്നും ഇതിനിടെ പരാതി ഉയര്‍ന്നിരുന്നു. ഇന്ന് (വ്യാഴം) നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിലും യുവതിയെ അപമാനിച്ചതായി പരാതിയുണ്ട്.

ആരോപണവിധേയനായ പ്രജിത്ത് യുവതിയോട് വളരെ മോശമായി സംസാരിക്കാറുണ്ടെന്ന് സഹപ്രവർത്തക മാധ്യമങ്ങളോട് പ്രതികരിച്ചു.

ഐ.സി.സിയില്‍ പരാതിപ്പെട്ടെങ്കിലും ആറേഴ് മാസങ്ങള്‍ക്ക് ശേഷമാണ് പരാതിയില്‍ നടപടിയുണ്ടായത്. സ്ഥലമാറ്റം ഉത്തരവില്‍ ജെ.ഡി ഒപ്പിടാന്‍ വൈകിയതിനാല്‍ പ്രജിത്ത് സ്റ്റേ ഓര്‍ഡര്‍ വാങ്ങുകയും ചെയ്തുവെന്നും സഹപ്രവർത്തക പറഞ്ഞു. നീതിക്കായി മുട്ടാത്ത വാതിലുകളില്ലെന്നും അവര്‍ പ്രതികരിച്ചു.

കൃഷി ഓഫീസിലെ ജീവനക്കാരന്‍ തന്നെയാണ് പ്രജിത്ത്. യുവതിയുടെ ആരോപണങ്ങള്‍ പ്രജിത്ത് നിഷേധിച്ചതായാണ് വിവരം. അതേസമയം കളക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ഭരണപക്ഷ സംഘടനയുടെ നേതാവിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.

Content Highlight: Employee attempted suicide at Wayanad Collectorate; Complaint of mental torture by the Joint Councilor leader

We use cookies to give you the best possible experience. Learn more