World News
വീണ്ടും ഇടതുപക്ഷത്തിന് അവഗണന; വലതുപക്ഷക്കാരനായ ഫ്രാന്‍കോസ് ബെയ്‌റൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 14, 02:59 am
Saturday, 14th December 2024, 8:29 am

പാരിസ്: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രാങ്കോയിസ് ബെയ്‌റൂവിനെ നിയമിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ഇതോടെ ഈ വര്‍ഷം മാക്രോണ്‍ പ്രധാനമന്ത്രിയായി നിയമിക്കുന്നവരുടെ എണ്ണം മൂന്നായി. മൂവ്‌മെന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ബെയ്‌റൂ മാക്രോണിന്റെ മധ്യപക്ഷ സഖ്യത്തിന്റെ ഭാഗമാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെത്തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ സ്ഥാനഭ്രഷ്ടനാവുന്നത്. ഉടന്‍ തന്നെ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് മാക്രോണ്‍ അറിയിച്ചിരുന്നു. അതേസമം തൂക്കുമന്ത്രിസഭ നിലനില്‍ക്കുന്ന ഫ്രാന്‍സില്‍ ബാര്‍ണിയറുടെ അതേ അവസ്ഥ തന്നെയാവും ബെയുറൂവിനെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

73കാരനായ ബെയ്‌റൂ 2017 മുതല്‍ മാക്രോണിന്റെ ഭരണ സഖ്യമായ ഡെമോക്രാറ്റിക് മൂവ്മെന്റ് (മോഡെം)ന്റെ ഭാഗമാണ്. സഖ്യത്തിന്റെ സ്ഥാപകനും ബെയറൂ തന്നെയാണ്. ഫ്രാന്‍സിന്റെ തെക്ക്-പടിഞ്ഞാറന്‍ പട്ടണമായ പാവുവിന്റെ ദീര്‍ഘകാല മേയറായി പ്രവര്‍ ത്തിച്ച ബെയ്‌റൂ മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചിരുന്നു. 1993 മുതല്‍ 1997വരെ വിദ്യാഭ്യാസമന്ത്രിയായിരുന്നു.

2017ല്‍ മാക്രോണ്‍ ബെയ്റൂവിനെ നീതിന്യായ വകുപ്പ് മന്ത്രിയായി നിയമിച്ചു. എന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്ററി ഫണ്ട് ദുരുപയോഗം ചെയ്തതതിനെത്തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

അതേസമയം പാര്‍ലമെന്റില്‍ ഏറ്റവും കൂടുല്‍ സീറ്റുകള്‍ നേടിയ ഇടതുസഖ്യത്തെ തഴഞ്ഞാണ് ഇത്തവണയും മാക്രോണ്‍ പ്രധാനമന്ത്രിയെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍.എഫ്.പി) സ്ഥാനാര്‍ത്ഥിയെ തഴഞ്ഞാണ് മാക്രോണ്‍ ബാര്‍ണിയറെ നിയമിച്ചത്.

ജൂണ്‍ 30ന് രാജ്യത്ത് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് തീവ്ര വലതുപക്ഷക്കാരിയായ മാരി ലി പെന്നിന്റെ പാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 190 സീറ്റുകളും മാക്രോണിന്റെ എന്‍സെംബിള്‍ 160ഉം മാരി ലി പെന്നിന്റെ നാഷണല്‍ റാലി 140 സീറ്റുകളും നേടി.

എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ സോഷ്യലിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെടുന്ന ഇടത് പക്ഷസഖ്യത്തെ തഴഞ്ഞ് വലതുപക്ഷവുമായി സര്‍ക്കാരുണ്ടാക്കാന്‍ മാക്രോണ്‍ ശ്രമിക്കുകയായിരുന്നു.

Content Highlight: Emmanuel Macron nominates Francois Bayrou as new Prime Minister of France