ദിബു ന്നാ സുമ്മാവാ; 622 മിനിറ്റ് ക്ലീന്‍ ഷീറ്റ്, അര്‍ജന്റൈന്‍ ടീമിന്റെ ചരിത്രത്തിലെ തന്നെ മികച്ച റെക്കോഡുമായി എമിലിയാനോ
football news
ദിബു ന്നാ സുമ്മാവാ; 622 മിനിറ്റ് ക്ലീന്‍ ഷീറ്റ്, അര്‍ജന്റൈന്‍ ടീമിന്റെ ചരിത്രത്തിലെ തന്നെ മികച്ച റെക്കോഡുമായി എമിലിയാനോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th October 2023, 6:21 pm

2022 ലോകകപ്പിന് ശേഷം തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണിപ്പോള്‍ ടീം കളിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ പരാഗ്വെക്കെതിരായി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്.

ഈ വിജയക്കുതിപ്പിലെല്ലാം അര്‍ജന്റീനക്കായി നിര്‍ണായക പ്രകടനങ്ങള്‍ നടത്തിവരികയാണ് ടീമിന്റെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ കിരീടം അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതിലും മെസിയോടൊപ്പം എമിലിയാനോ വലിയ പങ്കുവഹിച്ചിരുന്നു.

 

ഇപ്പോള്‍ മറ്റൊരു സുവര്‍ണനേട്ടം സ്വന്തമാക്കുകയാണ് എമിലിയാനോ. പരാഗ്വെക്കെതിരായ മത്സരത്തിലും ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ സമയം അര്‍ജന്റൈന്‍ ടീമിന്റെ ഗോള്‍വല കാത്തവനെന്ന റെക്കോഡാണ് എമിലിയാനോ സ്വന്തമാക്കുന്നത്.

അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ ഗോള്‍ വഴങ്ങാതെ 622 മിനിറ്റുകളാണ് എമിലിയാനോ പൂര്‍ത്തിയാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്ക് ഗോള്‍ വഴങ്ങിയ ശേഷം പിന്നീട് ഇതുവരെ എമിലിയാനോ കാക്കുന്ന
അര്‍ജന്റൈന വലയില്‍ ഒരാളും ഗോള്‍ നേടിയിട്ടില്ല. പത്ത് മാസവും ഏഴ് മത്സരങ്ങളും താരം ഗോള്‍ വഴങ്ങാതെ പൂര്‍ത്തിയാക്കി.

പനാമ, കുര്‍ക്വാവോ, ഓസ്ട്രേലിയ, ഇന്തോനേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങളിലും ഇക്വഡോര്‍, ബൊളീവിയ, പരാഗ്വെ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലുമാണ് താരം ഗോള്‍ വഴങ്ങാതെ വല കാത്തത്. ഇത്രയും മത്സരങ്ങളില്‍ ക്ലീന്‍ ചിട്ടുകള്‍ സ്വന്തമാക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ ഗോള്‍ കീപ്പിറും 31കാരനായ എമിലിയാനോയാണ്.

Content Highlight: emiliano martínez with the best record in the history of the Argentine team