| Wednesday, 11th May 2022, 8:08 am

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാര്‍മികം, മണ്ടത്തരം; അക്കൗണ്ട് പുനസ്ഥാപിക്കും: ഇലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാര്‍മികവും മണ്ടത്തരവുമാണെന്ന് പറയുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. താന്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് മേലുള്ള നിരോധനം പിന്‍വലിക്കുമെന്നും അക്കൗണ്ട് പുനസ്ഥാപിക്കുമെന്നും മസ്‌ക് സൂചന നല്‍കി.

ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്‌ക്.

താന്‍ ട്വിറ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ താല്‍ക്കാലികമായി അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയേ ഉള്ളൂവെന്നും പെര്‍മനന്റ് ആയി നിരോധിക്കുന്നത് വളരെ വിരളമായ നടപടിയായിരിക്കുമെന്നും മസ്‌ക് സൂചന നല്‍കുന്നുണ്ട്.

തന്നെ ഒരു ഫ്രീ സ്പീച്ച് അബ്‌സൊല്യൂട്ടിസ്റ്റ് (free speech absolutist) എന്നാണ് കോണ്‍ഫറന്‍സില്‍ വെച്ച് മസ്‌ക് വിശേഷിപ്പിച്ചത്.

യു.എസ് കാപിറ്റോളില്‍ ജനുവരി ആറിന് നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ പെര്‍മനന്റായി സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാനുള്ള മസ്‌കിന്റെ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.

4400 കോടി ഡോളറിന് (44,000 മില്യണ്‍/ 44 ബില്യണ്‍) ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ടെസ്‌ല കമ്പനി സ്ഥാപകന്‍ കൂടിയായ മസ്‌കിന്റെ നിര്‍ണായക നീക്കം.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

ട്വിറ്റര്‍ വാങ്ങുന്നതിനായി നേരത്തെ 46.5 ബില്യണ്‍ ഡോളറോളം മസ്‌ക് നല്‍കിയിരുന്നു.

അതേസമയം, ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്നും ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാളിനെ മാറ്റി പകരം പുതിയയാളെ നിയമിക്കാന്‍ മസ്‌ക് നീക്കമിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളെല്ലാം പൂര്‍ത്തിയായതിന് ശേഷമായിരിക്കും സി.ഇ.ഒയെ മാറ്റുന്നതിലേക്ക് മസ്‌ക് നീങ്ങുകയെന്നാണ് വിവരം.

എന്നാല്‍ പരാഗിന് പകരം ആരായിരിക്കും ചുമതലയേല്‍ക്കുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ട്വിറ്ററിന്റെ മാനേജ്മെന്റില്‍ തനിക്ക് ആത്മവിശ്വാസമില്ലെന്ന് നേരത്തെ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലറോട് മസ്‌ക് പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മസ്‌കിന്റെ ഉടമസ്ഥതയിലാകുന്നതോടെ പൊതുസംരംഭം എന്ന നിലയില്‍ നിന്ന് ട്വിറ്റര്‍ സ്വകാര്യ കമ്പനിയായി മാറും.

Content Highlight: Elon Musk says Donald Trump’s Twitter ban was morally wrong and he would reverse the ban

We use cookies to give you the best possible experience. Learn more