| Monday, 8th January 2024, 10:21 am

ഓസീസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യം; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി പുതിയ ഇതിഹാസമായി ഇവളും

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ ഓസീസ് സൂപ്പര്‍ താരം എല്ലിസ് പെറി ഒരു ഐതിഹാസിക നേട്ടം തന്റെ പേരില്‍ കുറിച്ചിരുന്നു. ഓസ്‌ട്രേലിയക്കായി അന്താരാഷ്ട്ര തലത്തില്‍ 300 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് പെറി ഇതിന് പിന്നാലെ സ്വന്തമാക്കിയത്.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയെ 12 മത്സരത്തില്‍ പ്രതിനിധീകരിച്ച പെറി ഏകദിനത്തില്‍ 141 മത്സരത്തിലും മഞ്ഞക്കുപ്പായത്തില്‍ ബാറ്റേന്തിയിട്ടുണ്ട്.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലാണ് പെറി ഏറ്റവുമധികം മത്സരം കളിച്ചത്. 2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടുവെച്ചതിന് പിന്നാലെ 147 മത്സരത്തിലാണ് പെറി ഓസീസിനായി കളത്തിലിറങ്ങിയത്.

ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിച്ച വനിതാ താരങ്ങള്‍

(താരം – മത്സരം – കരിയര്‍ സ്പാന്‍ എന്നീ ക്രമത്തില്‍)

എല്ലിസ് പെറി – 300* – 2007-2024*

അലീസ ഹീലി – 261* – 2010 – 2024*

അലക്‌സ് ബ്ലാക്‌വെല്‍ – 251 – 2003 – 2017

മെഗ് ലാന്നിങ് – 241 – 2010 – 2023

ജെസ് ജോനസെന്‍ -204 – 2012 – 2024*

റെഡ് ബോള്‍ ഫോര്‍മാറ്റിലും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലും ഓസീസിന്റെ നെടുംതൂണാണ് പെറി. ടെസ്റ്റില്‍ 925 റണ്‍സും 38 വിക്കറ്റും നേടിയ പെറി ഏകദിനത്തില്‍ 3852 റണ്‍സും 162 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ടി-20യില്‍ 32.87 എന്ന ശരാശരിയില്‍ 1808 റണ്‍സ് നേടിയ എല്ലിസ് പെറി 123 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 1000 റണ്‍സും നൂറ് വിക്കറ്റും എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന റെക്കോഡും എല്ലിസ് പെറിയുടെ പേരിലാണ്.

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ് ഈ നേട്ടം സ്വന്തമാക്കി രണ്ട് വര്‍ഷത്തിന് ശേഷം മാത്രമാണ് ഷാകിബ് അല്‍ ഹസനിലൂടെ പുരുഷ ക്രിക്കറ്റിലേക്ക് ഈ റെക്കോഡ് നേട്ടമെത്തുന്നത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ തന്നെ ഡിഫൈന്‍ ചെയ്ത സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയാണ് എല്ലിസ് പെറി. മഹോജ്ജ്വല പാരമ്പര്യം പേറുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ 300 അന്താരാഷ്ട്ര മത്സരം എന്ന നേട്ടത്തിലെത്തുന്ന 14ാം താരമാണ് പെറി.

സര്‍ അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, മാര്‍ക് വോ, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്, റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, മൈക്കല്‍ ക്ലാര്‍ക്, ബ്രെറ്റ് ലീ, മൈക് ഹസി, ഷെയ്ന്‍ വാട്‌സണ്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത് എന്നിവരാണ് ഇതിന് മുമ്പ് കങ്കാരുപ്പടയ്ക്കായി 300 മത്സരം പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.

ഐതിഹാസിക നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററാകാനും ടീമിന്റെ വിജയശില്‍പിയാകാനും പെറിക്ക് സാധിച്ചിരുന്നു. 21 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് പെറി നേടിയത്.

ക്യാപ്റ്റന്‍ അലീസ ഹീലി (21 പന്തില്‍ 26), ബെത് മൂണി (29 പന്തില്‍ 20), താലിയ മഗ്രാത് (21 പന്തില്‍ 19), ഫോബ് ലീച്ച്ഫീല്‍ഡ് (12 പന്തില്‍ 18) എന്നിവരും ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഇവരുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചിരുന്നു.

ഈ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ പരമ്പര 1-1ന് സമനിലയിലെത്തിക്കാനും ഓസീസിനായി ചൊവ്വാഴ്ച നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

Content Highlight: Ellyse Perry is the first Australian woman cricketer to play 300 international matches

We use cookies to give you the best possible experience. Learn more