| Thursday, 8th December 2022, 10:47 am

ഓളമുണ്ടാക്കാതെ ആപ്പ്, ഗുജറാത്തില്‍ ബി.ജെ.പി തുടര്‍ച്ചയായ ഏഴാം തവണ അധികാരത്തിലേക്ക്; ഹിമാചലില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം.

182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 157 മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. 16 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് നിലവില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഏഴ് സീറ്റുകളില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഇതുവരെ 11.9 ശതമാനം വോട്ട് ഷെയറാണ് ആം ആദ്മി നേടിയത്.

കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന വടക്കന്‍ ഗുജറാത്തില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഗുജറാത്തില്‍ ബി.ജെ.പിയുടെ അല്‍പേഷ് ഠാക്കൂര്‍, ഹര്‍ദിക് പട്ടേല്‍ എന്നിവര്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വഡ്ഗാം സീറ്റില്‍ പിന്നിലാണ്.

തൂക്കുപാലം തകര്‍ന്ന 130 പേര്‍ കൊല്ലപ്പെട്ട ദുരന്തമുണ്ടായ മോര്‍ബിയിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് നിലവില്‍ മുന്നിലുള്ളത്.

തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തിലേറാനിരിക്കുന്നത്. 1995 മുതല്‍ ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്.

1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 16 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നത്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയെ നേരിയ വ്യത്യാസത്തില്‍ മറികടന്ന് കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. 68 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി 31 സീറ്റുകളിലും കോണ്‍ഗ്രസ് 33 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.

തിയോഗിലെ സിറ്റിങ് സീറ്റില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ രണ്ടാമതാണുള്ളത്.

അതേസമയം, ഭൂരിപക്ഷത്തിന്റെ സൂചനകള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ ഹിമാചലില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കമുള്ളവരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പി നീക്കം.

മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ വസതിയില്‍ യോഗം ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

ഹിമാചലില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന ട്രെന്‍ഡ് കാരണം ഇത്തവണ കോണ്‍ഗ്രസിന് സാധ്യത കല്‍പിക്കപ്പെട്ടിരുന്നു. നേരിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി തന്നെ ഭരണത്തില്‍ തുടരുമെന്ന പ്രവചനങ്ങളും ചിലര്‍ നടത്തിയിരുന്നു.

Content Highlight: Election results live BJP leads in Gujarat, Congress in Himachal Pradesh

We use cookies to give you the best possible experience. Learn more