| Monday, 29th April 2019, 2:26 pm

മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം: മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേകാ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മനേകാ ഗാന്ധിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തനിക്കുവോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.

‘ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്’ എന്നും മനേകാ ഗാന്ധി ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്‌ലീങ്ങളോടാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്.

‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്‌ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ് ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.

‘ഞാന്‍ ഇതിനകം തെരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞു. പക്ഷേ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ട്. അതിന് തുടക്കമിടാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അവസരമാണിത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ 100 ഓ 50 ഓ വോട്ടുനല്‍കി നിങ്ങള്‍ വന്നുനോക്കൂ, നമുക്ക് കാണാം… ഞനൊരു വേര്‍തിരിവും കാണിക്കില്ല, എനിക്ക് വേദനയും ദു:ഖവും സ്നേഹവും മാത്രമേ കാണാനാവൂ. അതിനാല്‍ എല്ലാം നിങ്ങളുടെ കൈകളിലാണ്.’ എന്നും അവര്‍ പറഞ്ഞിരുന്നു.

ഫിലിബിറ്റില്‍ നിന്നുള്ള എം.പിയായ മനേകാ ഗാന്ധി പത്തുദിവസം മുമ്പ് സുല്‍ത്താന്‍പൂര്‍ സീറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വരുണ്‍ ഗാന്ധിയുടേതാണ് നിലവില്‍ ഈ സീറ്റ്. എന്നാല്‍ ഇത്തവണ വരുണ്‍ ഫിലിബിറ്റിലേക്ക് മാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more