| Tuesday, 22nd September 2020, 10:22 pm

ഒരാളല്ല, അരയാളുപോലും മാപ്പ് പറയാന്‍ പോകുന്നില്ല, ഞങ്ങള്‍ പുറത്തിരുന്നോളാം; രവിശങ്കര്‍പ്രസാദിന് എളമരം കരീമിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എം.പിമാര്‍ മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദിന് മറുപടിയുമായി സി.പി.ഐ.എം എം.പി എളമരം കരീം. ഇനിയങ്ങോട്ടുള്ള കാലം മുഴുവന്‍ സസ്‌പെന്‍ഷനിലായാലും കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുമുന്നില്‍ മുട്ടുമടക്കില്ലെന്ന് എളമരം കരീം പറഞ്ഞു.

‘സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എട്ടുപേരില്‍ ആരെങ്കിലും ഒരാള്‍ മാപ്പ് പറഞ്ഞാല്‍ നടപടി പിന്‍വലിച്ച് തിരിച്ചെടുക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒടുവില്‍ അറിയിച്ചത്. ഒരാളല്ല, അരയാളുപോലും മാപ്പ് പറയാന്‍ പോകുന്നില്ല.’, എളമരം കരീം പറഞ്ഞു.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള സമരമാണിതെന്നും ജനാധിപത്യത്തെയും പാര്‍ലമെന്റ് നടപടിക്രമങ്ങളെയും ചവിട്ടിമെതിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും കരീം ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. എം.പിമാരെ തിരിച്ചെടുക്കുന്നത് വരെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് എം.പി ഗുലാം നബി ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.

രാത്രിയോടെ പ്രതിഷേധം ആരംഭിച്ചെങ്കിലും എം.പിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. എം.പിമാര്‍ മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയെക്കുറിച്ചും മറ്റു നടപടികളെക്കുറിച്ചും ആലോചിക്കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ എം.പിമാര്‍ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്ന് നേരത്തെ എളമരം കരീം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രതിഷേധം തുടരുകയാണെന്ന് കെ.കെ രാഗേഷും അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.

എളമരം കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എട്ടുപേരില്‍ ആരെങ്കിലും ഒരാള്‍ മാപ്പ് പറഞ്ഞാല്‍ നടപടി പിന്‍വലിച്ച് തിരിച്ചെടുക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒടുവില്‍ അറിയിച്ചത്. ഒരാളല്ല, അരയാളുപോലും മാപ്പ് പറയാന്‍ പോകുന്നില്ല. ഇനിയങ്ങോട്ടുള്ള കാലം മുഴുവന്‍ സസ്‌പെന്‍ഷനിലായാലും നിങ്ങളുടെ ധാര്‍ഷ്ട്യത്തിനുമുന്നില്‍ മുട്ടുമടക്കുന്ന പ്രശ്‌നമുദിക്കുന്നില്ല.

ഞങ്ങള്‍ നടത്തുന്നത് നാടിനുവേണ്ടിയുള്ള പോരാട്ടമാണ്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള സമരമാണ്. ജനാധിപത്യത്തെയും പാര്‍ലമെന്റ് നടപടിക്രമങ്ങളെയും ചവിട്ടിമെത്തിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതിന് ഈ നാടുമുഴുവന്‍ ഞങ്ങളോടൊപ്പമുണ്ട്. ഈ പോരാട്ടത്തില്‍ രക്തസാക്ഷിയാവേണ്ടിവന്നാലും അഭിമാനമേയുള്ളു.

സ്വന്തം സ്വാതന്ത്ര്യത്തിനായി അധികാരികള്‍ക്ക് മാപ്പെഴുതിക്കൊടുത്ത് നാടിനെ വഞ്ചിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല ഞങ്ങള്‍ പിന്തുടരുന്നത്. ഞങ്ങള്‍ അഭിമാനത്തോടെ, തലയുയര്‍ത്തി പുറത്തിരുന്നോളാം. തിരിച്ചെടുക്കേണ്ട ആവശ്യമില്ല.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Elamaram Kareem Farm Bills

We use cookies to give you the best possible experience. Learn more