| Tuesday, 6th July 2021, 10:53 pm

മുഹമ്മദിന്റെ മരുന്നിന്റെ നികുതി ആറരക്കോടി രൂപ; ഇളവ് തേടി എളമരം കരീം എം.പി. പ്രധാനമന്ത്രിക്ക് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലര്‍ അസ്ട്രോഫി എന്ന ജനിതക രോഗം ബാധിച്ച കണ്ണൂര്‍ മട്ടിന്നൂരിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികില്‍സയ്ക്കുള്ള മരുന്നില്‍ നികുതിയില്‍ ഇളവ് തേടി എളമരം കരീം എം.പി. പ്രധാനമന്ത്രിക്ക് കത്തയച്ചു.

സാള്‍ജെന്‍സ്മ ഇന്‍ജെക്ഷന് ഏകദേശം 18 കോടി രൂപയാണ് വില. ഈ മരുന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്.ടിയും ഉള്‍പ്പെടെ നികുതിയിനത്തില്‍ മാത്രം ആറരക്കോടി രൂപ ചെലവുവരും. ഈ നികുതികള്‍ ഒഴിവാക്കി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഫേ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘സമാനമായ രീതിയില്‍ മഹാരാഷ്ട്രയിലെ തീര എന്ന കുട്ടിക്ക് സൊള്‍ജെന്‍സ്മ മരുന്നിനുമേലുള്ള നികുതികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതേ നിലപാട് മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണം,’ എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.

മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും തീവ്ര ശ്രമം നടത്തിവരികയാണെന്നും ഈ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായം അടിയന്തിരമായി നല്‍കണമെന്നും മരുന്നിന്റെ നികുതി ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

നേരത്തെ മുഹമ്മദിന്റെ ചികിത്സക്കായുള്ള 18 കോടി രൂപ വെറും ഏഴ് ദിവസംകൊണ്ട് കേരളമാകെ ഏറ്റെടുത്ത സമാഹരിച്ചിരുന്നു.

എളമരം കരീം എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കുറിപ്പ്

കണ്ണൂര്‍ മാട്ടൂലില്‍ അപൂര്‍വ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സക്ക് ആവശ്യമായ സോള്‍ജെന്‍സ്മ ഇന്‍ജെക്ഷനുമേലുള്ള ഇറക്കുമതി തീരുവയും ജി.എസ്.ടിയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മസില്‍ ശോഷണത്തിന് വഴിവെയ്ക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അസ്ട്രോഫി എന്ന ജനിതക രോഗമാണ് മുഹമ്മദിന്.

സോള്‍ജെന്‍സ്മ ഇന്‍ജെക്ഷന് ഏകദേശം 18 കോടി രൂപയാണ് വില. കല്യാശേരി മണ്ഡലം എം.എല്‍.എ. വിജിന്റെയും മാട്ടൂല്‍ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി മരുന്നിന് ആവശ്യമായ തുക കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്ച കൊണ്ട് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.

ഈ മരുന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്.ടിയും ഉള്‍പ്പെടെ നികുതിയിനത്തില്‍ മാത്രം ആറരക്കോടി രൂപ ചെലവുവരും. ഈ നികുതികള്‍ ഒഴിവാക്കി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. സമാനമായ രീതിയില്‍ മഹാരാഷ്ട്രയിലെ തീര എന്ന കുട്ടിക്ക് സൊള്‍ജെന്‍സ്മ മരുന്നിനുമേലുള്ള നികുതികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതേ നിലപാട് മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണം.

മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും തീവ്ര ശ്രമം നടത്തിവരികയാണ്. ഈ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായം അടിയന്തിരമായി നല്‍കണമെന്നും മരുന്നിന്റെ നികുതി ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Elamaram Kareem MP letter was sent to the Prime Minister for tax exemption on medicine for the treatment of one-and-a-half-year-old Mohammad in Mattinnoor

We use cookies to give you the best possible experience. Learn more