| Wednesday, 13th May 2020, 7:28 pm

മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍; ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമമാരംഭിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയിലെ ഉള്‍പ്പോര് മുതലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടിയില്‍ ചേരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ എം.എല്‍.സി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഖഡ്‌സെ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തെ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഖഡ്‌സെയ്ക്ക് കോണ്‍ഗ്രസിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറാത്ത് പറഞ്ഞു.

‘ഖഡ്‌സെ എന്റെ പഴയ സുഹൃത്താണ്. 1990ല്‍ ഞങ്ങളൊരുമിച്ച് നിയമസഭയില്‍ ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ സമര്‍ത്ഥനായ നേതാവായിരുന്നു അദ്ദേഹം. ബഹുജന സ്വീകാര്യതയും പിന്തുണയും അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു’, തോറാത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്ര സഖ്യസര്‍ക്കാരിലെ ഘടകമായ കോണ്‍ഗ്രസ് മെയ് 21ന് നടക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശവുമായി ഖഡ്‌സെയെ സമീപിച്ചു എന്ന ഖഡ്‌സെയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും ഏക്‌നാഥ് ഖഡ്‌സെയെ ഒഴിവാക്കിയിരിക്കുകയാണ്.

ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിലെ ഘടകങ്ങളിലൊന്നായ കോണ്‍ഗ്രസ് മെയ് 21 ലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശവുമായി തന്നെ സമീപിച്ചുവെന്ന ഖഡ്‌സെയുടെ വാദത്തെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഖഡ്‌സെയ്ക്ക് ബി.ജെ.പി വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ടെന്നും യുവനേതാക്കളുടെ ഉപദേശകനായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നുമാണ് ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more