| Saturday, 10th July 2021, 1:13 pm

'മലബാര്‍ കലാപം ദുരന്തമായിരുന്നു'; അത് മുസ്‌ലിം സമുദായത്തെ 100 വര്‍ഷം പിന്നോട്ടടിപ്പിച്ചെന്ന് സമസ്ത ഇ.കെ. വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലബാര്‍ കലാപം മുസ്‌ലിം സമുദായത്തിന് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് സുന്നി പണ്ഠിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കലാപം മുസ്‌ലിം സമുദായത്തെ നൂറ് വര്‍ഷമെങ്കിലും പിന്നോട്ട് നയിച്ചുവെന്നും സമസ്ത പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരം പ്രവൃത്തികളില്‍ നിന്ന് സമുദായം വിട്ടു നില്‍ക്കണമെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫും പറഞ്ഞു. മലബര്‍ കലാപം നടന്ന് നൂറ് വര്‍ഷമാകുന്ന ഘട്ടത്തില്‍ സമസ്തയുടെ നിലപാടുകള്‍ വിശദീകരിക്കുന്ന തരത്തില്‍ മലപ്പുറത്ത് ‘മലബാര്‍ ചരിത്ര കോണ്‍ഗ്രസ്’ സംഘടിപ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ്. പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

മലബാര്‍ കലാപം സംബന്ധിച്ച വിഷയത്തില്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ സ്വീകരിച്ച നിലപാടുകളില്‍ തന്നെ സംഘടന ഉറച്ചു നില്‍ക്കുന്നുവെന്നാണ് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പാന്തല്ലൂര്‍ പറഞ്ഞത്.

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് സംഭവിച്ച ദുരന്തമാണ് മലബാര്‍ കലാപം എന്നാണ് എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാരയുടെ എഡിറ്ററായ അന്‍വര്‍ സാദിഖ് ഫൈസി പറഞ്ഞത്.

‘കലാപം മുസ്‌ലിം സമുദായത്തെ നൂറ് വര്‍ഷമെങ്കിലും പിന്നോട്ട് അടിപ്പിച്ചു. സുന്നികളുടെ മാത്രം അഭിപ്രായമല്ലിത്. മുജാഹിദ് വിഭാഗത്തിനും സമാനമായ അഭിപ്രായമാണുള്ളത്. പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍, കെ.എം മൗലവി തുടങ്ങിയ ഇസ്‌ലാമിക പണ്ഡിതന്മാരാണ് കലാപത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കലാപം നിഷ്ഫലമാണെന്ന് കണ്ട് പിന്തിരിയുകയായിരുന്നു,’ ഫൈസി പറഞ്ഞു.

ഒരു ഭരണകൂടത്തിനെതിരെയും സായുധ കലാപം പാടില്ലെന്ന ഇസ്‌ലാമിക കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ സമസ്തയുടേത്. ജനാധിപത്യപരമായി എതിര്‍പ്പുയര്‍ത്തുന്നതിന് അത് തടസ്സമാകുന്നില്ല. മലബാര്‍ സമര നേതാക്കളുടെ ആത്മാര്‍ത്ഥതയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അവരുടെ വഴി വിനാശകരമായിരുന്നു. മുസ്‌ലിം കലാപത്തെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ഫൈസി വിമര്‍ശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: EK Samastha says Malabar revolt pushed Muslims back by 100 years

We use cookies to give you the best possible experience. Learn more