| Wednesday, 19th April 2023, 1:55 pm

ലൈംഗികാതിക്രമം തെളിയിക്കാന്‍ ശുക്ല സ്ഖലനം ആവശ്യമില്ല: ആന്ധ്രപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ലൈംഗികാതിക്രമം തെളിയിക്കുന്നതിന് ശുക്ല സ്ഖലനം അനിവാര്യമില്ലെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി. 12 വയസുകാരിയായ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ചീകട്ടി മാനവേനന്ദ്രനാഥ് റോയ്‌യുടെ പരാമര്‍ശമെന്ന് പി.ടി.ഐ.റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടിക്ക് നേരെ കടന്നുകയറ്റമുണ്ടായതായും പോക്‌സോ ആക്ട് സെഷന്‍ 3 പ്രകാരം കടന്നുകയറ്റത്തെ ലൈംഗികാതിക്രമ കുറ്റമായി കണക്കാക്കാമെന്നും റോയ് പറഞ്ഞു.

’12 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് നേരെയുള്ള കടന്നുകയറ്റം ലൈംഗികാതിക്രമമായി പരിഗണിക്കാന്‍ പോക്‌സോ നിയമത്തിലെ സെഷന്‍ അഞ്ചില്‍ പറയുന്നുണ്ട്. സെഷന്‍ ആറ് പ്രകാരം ശിക്ഷ വിധിക്കാവുന്നതുമാണ്,’ ജസ്റ്റിസ് റോയ് 22 പേജുള്ള വിധിയില്‍ പറയുന്നു.

2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പ്രതിക്ക്‌ പശ്ചിമ ഗോദാവരി ജില്ലയിലെ പ്രത്യേക കോടതി 10 വര്‍ഷം തടവും 5000 രൂപ പിഴയും ചുമത്തിയിരുന്നു.

എന്നാല്‍ ശുക്ലസ്ഖലനം നടന്നിട്ടില്ലെന്നും അതുകൊണ്ട് ലൈംഗിക പീഡനത്തിന് തെളിവില്ലെന്നുമുള്ള  ഡോക്ടരുടെ റിപ്പോര്‍ട്ട് പ്രതി ഹൈക്കോടതിയില്‍ ഹാജരാക്കുകായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ യോനീ ഭാഗത്ത് രക്തത്തിന്റെ പാടുകളുണ്ടെന്നും ഉപദ്രവിച്ചതിന്റെ പാടുകളുണ്ടെന്നും നിരീക്ഷിച്ച കോടതി ലൈംഗികാതിക്രമമാണ് നടന്നതെന്ന് വ്യക്തമാക്കി.

‘ശുക്ലത്തിന്റെ പാടുകളൊന്നും കണ്ടെത്തിയില്ലെങ്കില്‍ അവിടെ ലൈംഗികാതിക്രമം നടന്നില്ലെന്ന അര്‍ത്ഥം വരുന്നില്ല. പോക്‌സോ നിയമപ്രകാരം ഒരു കുട്ടിയുടെ യോനി, വായ, മൂത്രനാളം, മലദ്വാരം എന്നീ ഭാഗങ്ങളില്‍ ഏത് വസ്തു ഉപയോഗിച്ചുമുള്ള അതിക്രമങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ തന്നെയാണ്‌,’ ജഡ്ജി പറഞ്ഞു.

തുടര്‍ന്ന്‌ പ്രത്യേക ജഡ്ജി വിധിച്ച ശിക്ഷ ശരിയാണെന്നും ജഡ്ജി പറഞ്ഞു. പത്ത് വര്‍ഷമുള്ള ശിക്ഷ ഏഴ് വര്‍ഷമായി കുറക്കണമെന്ന പ്രതിയുടെ അപേക്ഷയും കോടതി തള്ളിക്കളഞ്ഞു.

content highlight: Ejaculation not necessary to prove rape: Andhra Pradesh High Court

We use cookies to give you the best possible experience. Learn more