| Tuesday, 25th May 2021, 10:26 pm

ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി; യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം 8 പേര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഹാഷിം അടക്കം 8 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

ലക്ഷദ്വീപിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിക്കാണ് പ്രവര്‍ത്തകര്‍ രാജി സമര്‍പ്പിച്ചത്.

ബി.ജെ.പി പ്രാഥമിക അംഗത്വത്തില്‍ നിന്ന് എം മുത്തുക്കോയ, ബി ഷുക്കൂര്‍,  എം.ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്‌സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് രാജി വെച്ച മറ്റു നേതാക്കള്‍

നേരത്തെ ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ലക്ഷദ്വീപ് ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം രംഗത്ത് എത്തി.

‘ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണിത്. ലക്ഷദ്വീപില്‍ സീറോ ക്രൈം ആണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണ്,’ എന്ന് എച്ച്. കെ മുഹമ്മദ് കാസിം പറഞ്ഞു.

നേരത്തെ അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന നടത്തണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും അത്തരത്തിലൊരു പ്രശ്നവും ലക്ഷദ്വീപിലില്ലെന്നാണ് ബി.ജെ.പി കേരളത്തില്‍ നടത്തുന്ന പ്രചരണം. ഇതിനിടെയാണ് ബി.ജെ.പിയില്‍ നിന്ന് തന്നെ പ്രതിഷേധവുമായി നേതാക്കള്‍ രാജിവെച്ചത്.

ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ലക്ഷദ്വീപില്‍ ഐ.എസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന തരത്തിലും ബി.ജെ.പിയും സംഘപരിവാറും പ്രചാരണം നടത്തുന്നുണ്ട്.

അതേസമയം ലക്ഷദ്വീപില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞത്.ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Eight people, including the general secretary of Yuva Morcha, have resigned from the Lakshadweep BJP

We use cookies to give you the best possible experience. Learn more