| Thursday, 25th April 2019, 10:46 pm

അമ്പലപ്പുഴയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; എട്ട് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്പലപ്പുഴ: ലോക്സഭാ വോട്ടെടുപ്പിന് പിന്നാലെ അമ്പലപ്പുഴയില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏട്ട് ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ബാലാലയം വീട്ടില്‍ പ്രസന്നകുമാര പിള്ളയുടെ മകന്‍ പ്രജീഷ് (34), തകഴി 11-ാം വാര്‍ഡ് കിഴക്കേ തയ്യില്‍ വേണുഗോപാലന്റെ മകന്‍ അര്‍ജുന്‍ (24), തകഴി 3-ാം വാര്‍ഡില്‍ കുന്നേല്‍ രമേശ് കുമാറിന്റെ മകന്‍ രജീഷ് കുമാര്‍ (28), തകഴി 12-ാം വാര്‍ഡില്‍ ആശാരിപറമ്പ് വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ ശ്രീരാജ് (23), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 5-ാം വാര്‍ഡില്‍ കലിക്കോട് വീട്ടില്‍ പ്രദീപ് (29), പുന്നപ്ര തെക്കു പഞ്ചായത്ത് 4-ാം വാര്‍ഡ് കണിച്ചുകാട് വീട്ടില്‍ കുട്ടപ്പന്റെ മകന്‍ ഗിരീഷ് (36), സുധീഷ് ഭവനില്‍ സുധാകരന്റെ മകന്‍ സുധീഷ് കുമാര്‍ (30) , കുന്നേല്‍ കാട്ടുമ്പുറം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ഗോപീകൃഷ്ണന്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗമായ ജെന്‍സണ്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രജോഷ് കുമാര്‍ എന്നിവരെ ക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും കാലിനും കൈകള്‍ക്കുമായിരുന്നു പരിക്ക്

നേരത്തെ കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. കേസിലുള്‍പ്പെട്ട ബാക്കി പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലിസ് പറഞ്ഞു.

പൊലീസ് കണ്ടെത്തിയ പ്രതികളിലൊരാളുടെ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ബൈക്കിന്റെ ഉടമ ഗോപീകൃഷ്ണന്‍ കസ്റ്റഡിയിലായതോടെയാണ് മറ്റ് പ്രതികളും പിടിയിലാകുകയായിരുന്നു.
DoolNews video

We use cookies to give you the best possible experience. Learn more