| Thursday, 21st November 2019, 7:23 pm

വിദ്യാര്‍ഥി പാമ്പു കടിയേറ്റ് മരിച്ച സംഭവം: സ്‌കൂളിന് വീഴ്ച പറ്റി; വിശദ അന്വേഷണമെന്നും വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വിശദ അന്വേഷണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.

വിദ്യാര്‍ഥിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത് കൊണ്ടാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. മറ്റുള്ള അധ്യാപകരുടെ പങ്ക് പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടിയെടുക്കുമെന്നും ശനിയാഴ്ച കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെരിപ്പിടാതെ ക്ലാസ്മുറികളിലിരിക്കണമെന്ന ഒരു നിര്‍ദേശവും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടില്ലെന്നും ബത്തേരിയിലെ സ്‌കൂളില്‍ ചെരുപ്പിടാതെ കയറുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കെട്ടിടം പുതുക്കിപണിയാന്‍ നേരത്തെ തന്നെ ഒരു കോടി നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാര്‍ഥിയെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ അലംഭാവം കാണിച്ച അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

പാമ്പ് കടിയേറ്റതാണെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും കുട്ടിയുടെ പിതാവ് വന്ന ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളാണ് ഷെഹ്‌ല ഷെറിന്‍.

We use cookies to give you the best possible experience. Learn more