|

പാമ്പു കടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം: പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്റ് ചെയ്തു; പി.ടി.എ പിരിച്ചു വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെന്റ് ചെയ്തു.

പ്രിന്‍സിപ്പള്‍ കരുണാകരനെയും ഹെഡ്മാസ്റ്റര്‍ കെ.മോഹന്‍ കുമാറിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെയും പിരിച്ചു വിട്ടു. വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു അടക്കമുള്ള സംഘടനകള്‍ ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇപ്പോഴും സംഘടനകളുടെ പ്രതിഷേധം കളക്ട്രേറ്റല്‍ തുടരുകയാണ്.

സ്‌കൂളിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ജഡ്ജി എ. ഹാരിസും പറഞ്ഞിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.

ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഹാരിസ് താക്കീത് നല്‍കി. കുട്ടിയുടെ മരണം കേവലം ഒരു വിദ്യാര്‍ഥിയുടെ മരണമായി കാണാതെ സ്വന്തം കുട്ടിയുടെ മരണമായി കാണണമെന്നും ജഡ്ജി പ്രധാനധ്യാപകനോട് പറഞ്ഞിരുന്നു.

ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളിനു പുറത്ത് വിദ്യാര്‍ഥികളുടെ സമരം നടക്കുന്നുണ്ട്. അതുവരെ ക്ലാസില്‍ കയറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് സമരം.

ഷഹ്‌ല മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിയ്ക്കും നോട്ടീസയച്ചിട്ടുണ്ട്.

വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കുന്നതില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗം യശ്വന്ത് ജയിന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.