Entertainment
തുടരും എന്ന സിനിമയ്ക്ക് വേണ്ടി ചങ്ക് പറിച്ച് വെക്കാന്‍ ഞാന്‍ ഒരുക്കമായി, നിഷാദിക്കയ്ക്ക് പകരക്കാരനാകില്ലെന്ന് അറിയാമെങ്കിലും: എഡിറ്റര്‍ ഷഫീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 10:54 am
Monday, 28th April 2025, 4:24 pm

തുടരും എന്ന സിനിമയുടെ സ്‌പോട്ട് എഡിറ്ററായി എത്തി തികച്ചും അപ്രതീക്ഷിതമായി ആ സിനിമയുടെ എഡിറ്റര്‍ എന്ന വലിയ ചുമതല ഏറ്റെടുക്കേണ്ടി വന്ന വ്യക്തിയാണ് ഷഫീഖ് വി.ബി.

തുടരുമിന്റെ അവസാന ഷെഡ്യൂള്‍ നടക്കുന്നതിന്റെ ഇടയില്‍ എഡിറ്റര്‍ നിഷാദിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നായിരുന്നു ആ സ്ഥാനത്തേക്ക് ഷഫീഖിന് കയറി വരേണ്ടി വന്നത്.

ഒട്ടും പ്രതീക്ഷിക്കാതെയുള്ള നിഷാദിന്റെ വിയോഗത്തെ കുറിച്ചും ഒരു വലിയ സിനിമയുടെ എഡിറ്റര്‍ എന്ന ഉത്തരവാദിത്തം പെട്ടെന്നൊരു ദിവസം തന്നിലേക്ക് വന്ന് ചേര്‍ന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഷഫീഖ്.

ഷാജി സാറാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. അദ്ദേഹത്തിന്റെ ഇതിന് മുന്‍പുള്ള സിനിമകളിലെല്ലാം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ എന്നെ വലിയ ഇഷ്ടമാണെന്ന് തോന്നുന്നു.

ഡിക്‌സണ്‍ ചേട്ടന്‍ വഴിയാണ് വിളിച്ചത്. അന്ന് ഭരതനാട്യം സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫസ്റ്റ് ഷെഡ്യൂളില്‍ എനിക്ക് വരാന്‍ പറ്റിയില്ല.

അങ്ങനെ ഭരതനാട്യം പൂര്‍ത്തിയാക്കി കഴിഞ്ഞ ശേഷമാണ് സ്‌പോട്ട് എഡിറ്ററായി തുടരുമിന്റെ സെറ്റില്‍ എത്തുന്നത്. ഈ സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് എന്തോ വലിയ ആഗ്രഹമായിരുന്നു.

അവിടെ ചെന്ന് ഒരാഴ്ചക്കുള്ളില്‍ ഭരതനാട്യം റിലീസ് ആയി. ഇവരെല്ലാം പടം കണ്ടു. വളരെ നന്നായെന്ന് രഞ്ജിത്ത് സാറൊക്കെ പറഞ്ഞു. അവിടെ ഞാന്‍ ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ക്ക് ഒരു എക്‌സൈറ്റ്‌മെന്റുണ്ട്. അത് നമ്മളോട് പറയാറുമുണ്ട്.

ഓരോ ദിവസം ചെല്ലുന്തോറും എനിക്ക് ആ പ്രോസസ് വളരെ ഇഷ്ടമായി. ലാസ്റ്റ് ഷെഡ്യൂളില്‍ ഒരുപാട് രസമുള്ള ഇമോഷണല്‍ സീക്വന്‍സുകളും സംഭവങ്ങളും ഉണ്ട്. അത് ഞാന്‍ കട്ട് ചെയ്യുന്നതൊക്കെ ഇവര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്.

ഒരു ദിവസം നൈറ്റ് ഷൂട്ടിനാണ് നിഷാദിക്ക വരുന്നത്. തല്ലുമാലയൊക്കെ ഞാന്‍ തിയേറ്ററില്‍ ബ്ലാസ്റ്റ് ആക്കിയ പടമാണ്. അത് കണ്ട് കൊതിച്ചിട്ട് ഞാന്‍ ഇക്കാനെ വിളിച്ചിട്ട് കൂടെ നില്‍ക്കാന്‍ അവസരമൊക്കെ ചോദിച്ചിരുന്നു.

ഇക്ക വന്ന ദിവസം ഭരതനാട്യം ഇറങ്ങി. അന്നാണ് ഞാന്‍ ഇക്കയെ കാണുന്നത്. പരിചയപ്പെട്ടു. ഭരതനാട്യത്തെ പറ്റി അഭിപ്രായം കേട്ടെന്നും കണ്ടില്ലെന്നുമൊക്കെ പറഞ്ഞു.

ഞങ്ങള്‍ കുറേ നേരം സംസാരിക്കുകയൊക്കെ ചെയ്തു. ഇക്കാ, എഡിറ്റ് കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല ഇപ്പോള്‍ കാണുന്നില്ലെന്ന് പറഞ്ഞു. പിന്നീടൊരിക്കല്‍ എന്നോട് ചെയ്തുവെച്ചത് കാണിച്ചു തരാന്‍ പറഞ്ഞു.

ഞാന്‍ കാണിച്ചുകൊടുത്തു. ഇക്ക കുറേ നേരം ഇരുന്ന് കണ്ടു. എന്നിട്ട് എന്നോട് കൊള്ളാടാ എന്ന് പറഞ്ഞ് തോളില്‍ തട്ടി പോയി. പിന്നീട് ഇക്കായും തരുണ്‍ ചേട്ടനും സംസാരിച്ച കാര്യമൊക്കെ പിന്നീടാണ് ഞാന്‍ അറിഞ്ഞത്.

ഒരു ദിവസം രാവിലെ സെറ്റില്‍ ചെല്ലുമ്പോഴാണ് ഇക്ക നമ്മളെ വിട്ടുപോയി എന്ന വാര്‍ത്ത കേള്‍ക്കുന്നത്. സത്യം പറഞ്ഞാല്‍ ഷോക്കിങ് ആയിരുന്നു.

കാരണം കുറച്ചുദിവസം മുന്‍പ് നമ്മുടെ അടുത്ത് ചിരിച്ച് കളിച്ച് നിന്ന ആള്‍. ഇത്രയും പീക്ക് ലെവലില്‍ നില്‍ക്കുന്ന സമയത്ത്, അദ്ദേഹം ഒരുപാട് സ്ട്രഗിള്‍ ചെയ്ത് വന്നതാണ്. ഇനി ഷൂട്ട് ചെയ്യാനുള്ളതൊക്കെ ക്രൂഷ്യല്‍ സീനുകളായിരുന്നു.

ഒരു കൂടപ്പിറപ്പാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. തരുണ്‍ ചേട്ടന്റെയൊക്കെ വിഷമം ഞാന്‍ നേരിട്ട് കണ്ടതാണ്. സെറ്റ് മൊത്തം ഡൗണ്‍ ആയിരുന്നു. പക്ഷേ പിറ്റേ ദിവസം തൊട്ട് ഷൂട്ട് പോയേ പറ്റൂ. ലാല്‍സാറിന്റെ ഡേറ്റൊക്കെ പ്രശ്‌നമാകും.

മൂന്നാമത്തെ ദിവസം തരുണ്‍ ചേട്ടന്‍ എന്നെ വിളിച്ചിട്ട്, എന്താ നിന്റ പരിപാടി എന്നൊക്കെ ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് നിന്നെ ഇവിടെ വെച്ചിട്ടുള്ള പരിചയം മാത്രമേയുള്ളൂ. നീ എങ്ങനെയാണ് എന്താണെന്നൊന്നും അറിയില്ല.

നിഷാദ് സാധാരണ ആരേക്കുറിച്ചും അങ്ങനെ പറയാറൊന്നുമില്ല. പക്ഷേ നിന്റെ പരിപാടി കണ്ടിട്ട് പുള്ളി നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ നിന്നെ അങ്ങ് വിശ്വസിക്കുകയാണ്. ഈ പടം നിനക്ക് ചെയ്യാമോ എന്ന് ചോദിച്ചു.

ഞാന്‍ ആകെ വല്ലാതായിപ്പോയി. എനിക്ക് ഒരു അവസരം കിട്ടുകയാണ്. പക്ഷേ വലിയൊരു വിഷമം ഒപ്പമുണ്ട്. നിഷാദ് ഇക്കയ്ക്ക് ഞാന്‍ ഒരിക്കലും പകരക്കാരനല്ല, ഞാന്‍ ഒരിക്കലും അത് ചിന്തിച്ചിട്ടില്ല.

13 വര്‍ഷത്തെ എന്റെ യാത്രയുണ്ട്. പല ജോലികളും ചെയ്തു. എന്റെ ലൈഫില്‍ സിനിമയല്ലാതെ മറ്റൊന്നും ഇല്ല. എന്റെ സന്തോഷം സിനിമയാണ്. അത്തരത്തില്‍ ദൈവമായി ഒരു അവസരം തന്നപ്പോള്‍ സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. ഞാന്‍ ലോസ്റ്റായി.

ഞാന്‍ ചെയ്യാം ചേട്ടാ എന്ന് പറഞ്ഞു. എല്ലാവരും എനിക്ക് കൈ തന്നു. നമ്മുടെ പടം ഇനി ചെയ്യാന്‍ പോകുന്നത് ഷഫീഖാണെന്ന് തരുണ്‍ ചേട്ടന്‍ അവിടെ പറഞ്ഞു.

നവംബറില്‍ എനിക്ക് ഹാര്‍ഡ് ഡിസ്‌ക് തന്നു. ഈ സിനിമ അവര്‍ക്ക് എന്താണെന്ന് തരുണ്‍ ചേട്ടന്‍ എന്നോട് പറഞ്ഞു. അത്രയും വലിയൊരു സിനിമയാണ് എന്നെ ഏല്‍ച്ചത്. ചങ്ക് പറിച്ച് വെക്കണം. ഇതാണ് എന്റെ അവസരം എന്ന ഒറ്റ ലക്ഷ്യത്തില്‍ എന്തൊക്കെ ചെയ്യാമോ അതൊക്ക ഞാന്‍ ചെയ്തു. രാവും പകലും ഊണും ഉറക്കവും ഷണ്മുഖനൊപ്പമായിരുന്നു. സീന്‍ ഒന്ന് തൊട്ട് ഞാന്‍ എഡിറ്റ് ചെയ്തു തുടങ്ങി,’ ഷഫീഖ് പറയുന്നു.

Content Highlight: Editor Shafeeque about Thudarum movie and editor Nishad Death