| Friday, 5th January 2024, 11:36 pm

സംഗീതം എന്റെ ഒരു വലിയ വീക്ക്നെസ്സാണ്; എന്നാൽ നഷ്ടബോധമുണ്ട്: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് സംഗീതവുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. സംഗീതം തനിക്ക് വലിയ വീക്നസാണെന്നും തന്റെ അമ്മ ഒരു മ്യൂസിക് ടീച്ചറാണെന്നും ഇടവേള ബാബു പറഞ്ഞു. എന്നാൽ പാട്ട് പഠിപ്പിക്കാൻ ഇരുത്തിയ സമയത്ത് പഠിച്ചില്ലെന്നും അതിൽ കുറ്റബോധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

തനിക്ക് അത്യാവശ്യം കാര്യങ്ങൾ അറിയുമെങ്കിലും പാടാനുള്ള കഴിവ് പരീക്ഷിച്ചിട്ടില്ലെന്നും ഇടവേള ബാബു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് നടീനടന്മാരെക്കാൾ ഒരുപടി കൂടുതൽ ഇഷ്ട്ടം പാട്ടുമായി ബന്ധമുള്ളവരോടാണെന്നും ഇടവേള ബാബു പറഞ്ഞു. താനും വിജയ് യേശുദാസുമായി നല്ല ബന്ധമാണെന്നും കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംഗീതം എന്റെ ഒരു വലിയ വീക്ക്നെസ്സാണ്. എന്റെ അമ്മ ഒരു മ്യൂസിക് ടീച്ചറാണ്. പഠിപ്പിക്കാൻ ഇരുത്തിയ സമയത്ത് ഞാൻ പഠിച്ചില്ല. അന്ന് സരിഗമപ എല്ലാത്തിനോടും പുച്ഛമായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇതെലാം വലിയ നഷ്ടമാണെന്ന്. അതുകൊണ്ട് ആ നഷ്ടബോധം എനിക്കുണ്ട്. പക്ഷേ പാട്ടിന്റെ അത്യാവശ്യം കാര്യങ്ങളൊക്കെ എനിക്കറിയാം.

പാടാനുള്ള കഴിവ് ഞാൻ പരീക്ഷിച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് പാട്ടുപാടുന്നവരെ വളരെ ഇഷ്ടമാണ്. ഒരു വശത്ത് അമ്മ സംഘടനയുടെ നടി നടന്മാരും ആയിട്ട് ഒക്കെ നല്ല ബന്ധമുണ്ട്. പക്ഷെ ഇവരെക്കാൾ ഒരു മടങ്ങ് കൂടുതൽ സംഗീതത്തിലുള്ള ആളുകളോടാണ്. ദാസേട്ടൻ തുടങ്ങിയ എല്ലാവരും ആയിട്ട് എനിക്ക് വളരെ വലിയ ബന്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദാസേട്ടനോടൊക്കെ ആരും ഫോൺ ചെയ്യാതെ തന്നെ എനിക്ക് ഫോൺ ചെയ്യാനുള്ള ഒരു അധികാരം ഉണ്ട്. അദ്ദേഹവുമായിട്ട് ഞാൻ സംസാരിക്കാറുണ്ട്. ഇപ്പോൾ മൂന്നര കൊല്ലമായിട്ട് യു.എസിലാണ്,’ ഇടവേള ബാബു പറഞ്ഞു.

1982ൽ പി. പത്മരാജൻ തിരക്കഥ എഴുതി മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് ഇടവേള. ഇന്നസെന്റ്, അശോകൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രമാണ് ഇടവേള. എന്നാൽ ഈ ചിത്രത്തോടെ ബാബു എന്ന നടൻ ഇടവേള ബാബു എന്നാണ് അറിയപ്പെടുന്നത്.

Content Highlight: Edavela babu about his love towards music

We use cookies to give you the best possible experience. Learn more