| Friday, 5th January 2024, 5:00 pm

ആ പടത്തിൽ അഭിനയിക്കാൻ പോയപ്പോൾ ദാരിദ്ര്യത്തിന്റെ അങ്ങേതല; സെറ്റിൽ കഞ്ഞിയായിരുന്നു: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമയിലൂടെ പേര് മാറിയ നടനാണ് ഇടവേള ബാബു. 1982ൽ പി. പത്മരാജൻ തിരക്കഥ എഴുതി മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് ഇടവേള. ഇന്നസെന്റ്, അശോകൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രമാണ് ഇടവേള. എന്നാൽ ഈ ചിത്രത്തോടെ ബാബു എന്ന നടൻ ഇടവേള ബാബു എന്നാണ് അറിയപ്പെടുന്നത്.

ഇടവേള സിനിമ കഴിഞ്ഞതിന് ശേഷമുള്ള സെറ്റിലെ സൗകര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. ആദ്യത്തെ ഇടവേള കഴിഞ്ഞപ്പോൾ സെറ്റിൽ പത്ത് പന്ത്രണ്ട് കാറുകളായിരുന്നെന്നും താൻ ഒരു ദിവസം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ബെൻസാണ് തന്നതെന്നും ഇടവേള ബാബു പറയുന്നുണ്ട്. പക്ഷെ അതിന് ശേഷമുള്ള മൂന്നാമത്തെ പടമൊക്കെ ദരിദ്രത്തിലായിരുന്നെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യത്തെ ഇടവേള ഭയങ്കര സുഖമായിരുന്നു. സെറ്റിൽ പത്ത് പന്ത്രണ്ട് കാറ്. എനിക്കൊരു ദിവസം വീട്ടിൽ പോകണം എന്ന് പറയുമ്പോൾ ഒരു ബെൻസാണ് തന്നത്. ഞാനപ്പോൾ ഇത് കൊള്ളാലോ എന്ന് ചോദിച്ചു. ഇത് കഴിഞ്ഞ് മൂന്നാമത്തെ പടം ഞാൻ അഭിനയിക്കാൻ പോയപ്പോൾ ദാരിദ്ര്യം എന്ന് പറഞ്ഞാൽ ദാരിദ്ര്യത്തിന്റെ അങ്ങേതല.

അപ്പോഴാണ് എനിക്ക് മനസിലായി ഇങ്ങനെയും സിനിമയുണ്ടെന്ന്. പക്ഷേ നല്ല പ്രോഡക്റ്റാണ്. പക്ഷേ ഭയങ്കര കഷ്ടപ്പാടാണ്. സെറ്റിൽ കഞ്ഞിയൊക്കെ ആയിരുന്നു. പക്ഷേ അത് നമ്മൾ എൻജോയ് ചെയ്തു. സാഹചര്യത്തിനൊത്ത് നമ്മൾ ജീവിക്കുക എന്നതാണ്.

യാത്ര പോകുമ്പോൾ വഴിയരികിൽ കിടന്നുറങ്ങുന്ന ഫാമിലിയെ കാണുമ്പോൾ നമ്മൾ എന്തിനു വേണ്ടിയിട്ടാണ് ബഹളം കൂട്ടുന്നത് എന്ന് തോന്നും. നമ്മുടെ ആരോഗ്യം നശിച്ചാൽ എല്ലാം കഴിഞ്ഞു. എത്രയോ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കൾ നമ്മുടെ മുമ്പിൽ ഉണ്ട്. അവര് ഒരു ദിവസം നമ്മുടെ മുമ്പിൽ നിന്നും മാറുകയാണ്. അവർ രോഗിയായി കഴിഞ്ഞാൽ പിന്നെ ആർക്കും വേണ്ട. ഇത് തന്നെയാണ് സിനിമയിലും, നമ്മൾ ഒന്ന് കിടപ്പിലായാൽ ആർക്കും വേണ്ട,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Edavela babu about film sets

We use cookies to give you the best possible experience. Learn more