ചെന്നൈ: എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടക്കുന്നത്.
ചെന്നൈയിലെ ഗോകുലം ചിട്ട്സ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ (വെള്ളി)യോടെ റെയ്ഡ് ആരംഭിച്ചതയാണ് വിവരം.
ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലും റെയ്ഡ് നടക്കുന്നതായി വിവരമുണ്ട്.
നേരത്തെ ഗോകുലം ഗോപാലന്റെ ഫിനാൻസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ ഈ പരാതികളെല്ലാം വർഷങ്ങൾക്ക് മുമ്പ് ഫയൽ ചെയ്തവയാണ്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക വെട്ടിപ്പ് ഉൾപ്പെടെയുള്ള പരാതികളാണ് ഉയർന്നിരുന്നത്.
ഈ കേസുകളിൽ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും തീരുമാനിച്ചിരുന്നു. അന്ന് കൊച്ചി ഇ.ഡി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാൽ ഇപ്പോൾ എമ്പുരാനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കെയാണ് ഗോകുലത്തിന്റെ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നത്.
മാർച്ച് 27നാണ് മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് സിനിമയായ എമ്പുരാൻ തിയേറ്ററുകളിലെത്തിയത്. തുടർന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിനിമയിലെ രംഗങ്ങൾക്കെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു.
ആർ.എസ്.എസും ബി.ജെ.പിയും പ്രത്യക്ഷമായും പരോക്ഷമായും എമ്പുരാന്റെ അണിയറപ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പിന്നാലെ കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സിനിമയിലെ 20ലധികം ഭാഗങ്ങൾ വെട്ടിമാറ്റാൻ സിനിമയുമായി ബന്ധപ്പെട്ടവർ നിർബന്ധിതരാകുകയും ഉണ്ടായി.
കഴിഞ്ഞ ദിവസം എഡിറ്റ് ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററുകളിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ് ഉണ്ടാകുന്നത്. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്സിന് ഉള്ളത്.
Content Highlight: ED raids Gokulam Gopalan’s office amid Empuran-related controversies