| Thursday, 2nd May 2019, 8:18 pm

കള്ളപ്പണം വെളുപ്പിച്ചതിന് സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. കള്ളപ്പണം വെളുപ്പിച്ചതിനാണ് സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 193.06 കോടി രൂപയുടെ കുറ്റകൃത്യങ്ങള്‍ സാക്കിര്‍ നായിക്ക് ചെയ്തിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി.

ഇത് നാലാം തവണയാണ് എന്‍ഫോഴ്സ്മെന്റ് സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. ഇതുവരെ ആകെ 50.49 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. സാക്കിര്‍ നായിക് നിലവില്‍ മലേഷ്യയിലാണെന്നാണ് സൂചന.

അതേസമയം, സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ ജനുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് മുംബൈയിലും പുണെയിലുമുള്ള സ്വത്ത് ഇ.ഡി കണ്ടുകെട്ടിയത്.

എന്‍.ഐ.എ 2017 ഒക്ടോബര്‍ 26ന് കോടതി മുമ്പാകെ ഫയല്‍ ചെയ്ത കുറ്റപത്രം അനുസരിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചിരുന്നത്.

ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെയും വഹാബി ഇതര മുസ്ലിം വിഭാഗങ്ങളുടെയും വികാരങ്ങളെ മനപ്പൂര്‍വ്വം വ്രണപ്പെടുത്തിയെന്നാണ് സാക്കിര്‍ നായ്കിനെതിരായ പരാതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഇത്തരത്തിലുള്ള പ്രഭാഷണത്തിനായി സാക്കിര്‍ നായിക്കിന് വിദേശ ഫണ്ട് ലഭിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more