തേയില മുതല്‍ ടൂത്ത്‌പേസ്റ്റ് വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു; സാമ്പത്തിക മാന്ദ്യത്തില്‍ കുരുങ്ങി ഇന്ത്യന്‍ ഗ്രാമങ്ങളും
Economic Crisis
തേയില മുതല്‍ ടൂത്ത്‌പേസ്റ്റ് വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു; സാമ്പത്തിക മാന്ദ്യത്തില്‍ കുരുങ്ങി ഇന്ത്യന്‍ ഗ്രാമങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 10:04 am

മുംബൈ: രാജ്യത്തെ സാമ്പത്തിക മാന്ദ്യം വിവിധ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തെയും ബാധിച്ചിരുന്നു. ഒട്ടുമിക്ക കമ്പനികളും ഉല്‍പ്പാദനം വലിയ രീതിയില്‍ വെട്ടികുറച്ചിരിക്കുകയാണ്. എന്നാല്‍ നഗരങ്ങളില്‍ മാത്രമല്ല രാജ്യത്തെ സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ വാങ്ങല്‍ശേഷി കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് നീല്‍സന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വാങ്ങല്‍ ശേഷി നിരക്കാണ് ഗ്രാമീണമേഖലയില്‍ നിന്നും രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ജനങ്ങളുടെ വരുമാനം കുറഞ്ഞതും വായ്പാ പ്രതിസന്ധിയുമാണ്.

‘തേയില മുതല്‍ ടൂത്ത്‌പേസ്റ്റ് വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന അഞ്ച് ശതമാനമായി കുറഞ്ഞു. ഇത് വിപണിയെ വലിയ രീതിയില്‍ ബാധിച്ചു. നഗരപ്രദേശങ്ങളിലെ അതേ തോതില്‍ തന്നെ മാന്ദ്യം ഗ്രാമങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇത് 7.3 ശതമാനമായാണ് കുറഞ്ഞത്.’ നെല്‍സന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമീണ ഇന്ത്യയിലെ ആളുകളുടെ വാങ്ങല്‍ ശേഷി കുറയുന്നതിനുപുറമെ, തൊഴിലില്ലായ്മാ നിരക്കും കുത്തനെ ഉയര്‍ന്നതായി രേഖപ്പെടുത്തി. എന്നിരുന്നാലും, 2020 ഓടെ സ്ഥിതി മെച്ചപ്പെടുമെന്ന് നീല്‍സണ്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. പല കമ്പനികളും ഉല്‍പ്പാദനം വെട്ടിക്കുറക്കുകയും തൊഴിലാളികളെ പിരിച്ചുവിടുന്ന അവസ്ഥയിലുമാണ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6 ശതമാനമായി കുറയുമെന്ന് നേരത്തെ ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2021 ല്‍ 6.9 ശതമാനമായും 2022 ല്‍ 7.2 ശതമാനമായും വളര്‍ച്ചാ നിരക്ക് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പറയുന്നുണ്ട്.
ലോകസമ്പദ് വ്യവസ്ഥയിലും മാന്ദ്യം പ്രകടമായി തുടങ്ങിയെന്നും അത് വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യയിലും ബ്രസീലിലും കൂടുതല്‍ പ്രകടമാവുമെന്നും ഐ.എം.എഫിന്റെ പുതിയ മേധാവി ക്രിസ്റ്റലിന ജോര്‍ജിവ വ്യക്തമാക്കിയിരുന്നു.