വര്‍ഗീയ പ്രസംഗം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
D' Election 2019
വര്‍ഗീയ പ്രസംഗം: ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 6:43 pm

തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി വേണമെന്ന് ശുപാര്‍ശയുള്ളത്. പിള്ളയുടെ പ്രസംഗം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍.

ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം

‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’-

പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിശദീകരണം തേടിയിരുന്നു. സര്‍ക്കാരും ഡി.ജി.പിയും ശ്രീധരന്‍പിള്ളയും വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. സി.പി.ഐ.എം നേതാവായ വി. ശിവന്‍കുട്ടിയാണ് ഹരജി നല്‍കിയിരുന്നത്.