| Friday, 28th March 2025, 4:18 pm

മ്യാന്മറിലും ബാങ്കോക്കിലുമുണ്ടായ ഭൂചലനം; മരണസംഖ്യ ഉയരുന്നു, 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നേപ്യിഡോ: മ്യാന്മറിലും ബാങ്കോക്കിലുമുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചതായും 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ മ്യാന്മറിലും ബാങ്കോക്കിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

മ്യാന്മറില്‍ 7.7 തീവ്രതയിലും ബാങ്കോക്കില്‍ 7.3 തീവ്രതയിലുമാണ് ഭൂചലനം ഉണ്ടായത്. മ്യാന്മറില്‍ രണ്ട് തവണയാണ് ഭൂചലനം രേഖപ്പെടുത്തിയത്. 6.4 തീവ്രതയിലാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്.

യു.എസ്.ജി.എസ് പ്രകാരം, ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മ്യാന്‍മറിലെ മണ്ടാലെ നഗരത്തില്‍ നിന്ന് ഏകദേശം 17.2 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് മണ്ടാലെയിലും ബാങ്കോക്കിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

മ്യാന്മറിലെ പ്രശസ്തമായ ആവ പാലം ഭൂചലനത്തില്‍ തകര്‍ന്നു. ബാഗോയില്‍ മുസ്‌ലിം പള്ളി തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ബാങ്കോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് നാല് മരണവും സംഭവിച്ചു. ഈ കെട്ടിടത്തില്‍ 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്ര സഹായം വേണമെന്ന് മ്യാന്മറും തായ്‌ലാൻഡും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭൂകമ്പം വിലയിരുത്താന്‍ തായ്‌ലാൻഡ് പ്രധാനമന്ത്രി പെയ്റ്റോങ്ടാര്‍ണ്‍ ഷിനവത്ര അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

മ്യാന്മാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, രാജ്യത്ത് ഇനിയും ഭൂകമ്പത്തിന് സാധ്യതയുണ്ട്. അതേസമയം മ്യാന്മറിലും ബാങ്കോക്കിലും ഭൂചലനം ഉണ്ടായതിന് പിന്നാലെ ഇന്ത്യയിലും പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദല്‍ഹിയിലും കൊല്‍ക്കത്തയിലും ഇംഫാലിലുമാണ് നേരിയ ചലനം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പുകള്‍ ഇല്ലെന്ന് സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

Content Highlight: Earthquake hits Myanmar and Bangkok; death toll rises

We use cookies to give you the best possible experience. Learn more