| Wednesday, 16th September 2020, 6:33 pm

ബിനീഷ് കോടിയേരിയ്‌ക്കെതിരെ താന്‍ പരാതി ഉന്നയിച്ചെന്ന ഏഷ്യാനെറ്റ് വാര്‍ത്ത അടിസ്ഥാനരഹിതം: ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്‌സന്റെ പേര് പുറത്ത് വന്നതില്‍ ബിനീഷ് കോടിയേരിയ്ക്ക് പങ്കുണ്ടെന്ന് താന്‍ സംശയം ഉന്നയിച്ചതായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജവാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരാമര്‍ശിച്ചു നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത. എല്‍.ഡി.എഫ് ഗവണ്‍മെന്റിനെയും സി.പി.ഐ.എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്’, ജയരാജന്‍ പറഞ്ഞു.

ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും. ‘കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി’ പ്രശ്നങ്ങള്‍ ഉടലെടുത്തു എന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത.

ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ലെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സി.പി.ഐ.എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി.പി.ഐ.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ കുറിച്ചും ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നതിനിടെ പാര്‍ട്ടിക്ക് മുന്നില്‍ പരാതി ഉന്നയിക്കാനൊരുങ്ങി ഇ.പി ജയരാജന്‍ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്‌സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ ഉന്നയിക്കുന്ന പരാതിയെന്നായിരുന്നു റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: E.P Jayarajan Denies Asianet News Allegation Bineesh Kodiyeri

Latest Stories

We use cookies to give you the best possible experience. Learn more