| Sunday, 22nd March 2020, 3:40 pm

ജില്ലകള്‍ അടച്ചിടുന്നതില്‍ പരിഭ്രാന്തരാകേണ്ട; അവശ്യസാധനങ്ങള്‍ എത്തിക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ തടസമുണ്ടാകില്ല. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ രംഗത്തുണ്ടാകും. എല്ലാവരും സഹകരിക്കുക എന്ന പൗരധര്‍മ്മം എല്ലാവരും പാലിക്കണം’, മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ ജനജീവിതത്തെ ദോഷകരകമായി ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്19 ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടുക.

ഈ ജില്ലകളിലെ അവശ്യസര്‍വീസുകള്‍ മാത്രമായിരിക്കും നടത്തുക. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ജില്ലകളാണിത്. കേന്ദ്ര ഗവണ്‍മെന്റാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

കേരളത്തിന് പുറമെ കൊവിഡ് ബാധയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും ലോക് ഡൗണ്‍ ഉണ്ട്. ഇതില്‍ അവശ്യസര്‍വീസുകള്‍ എന്താണ് എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ അവശ്യസര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പാട്‌നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.

ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.

അതേസമയം രാജ്യത്ത് 370 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more