| Friday, 7th May 2021, 8:46 pm

'കൊവിഡ് വരും എന്നല്ലേ ഉള്ളു, പി.പി.ഇ കിറ്റ് ഇട്ടില്ലെങ്കിലും രോഗിയെ രക്ഷിക്കാന്‍ ശ്രമിക്കുമായിരുന്നു'; ആശുപത്രിയിലെത്തിച്ച സന്നദ്ധ പ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.പി.ഇ കിറ്റ് ഇട്ട് അല്ല നിന്നിരുന്നതെങ്കിലും ആ രോഗിയെ രക്ഷിക്കാന്‍ തന്നെയേ ശ്രമിക്കൂ എന്ന് ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സന്നദ്ധ പ്രവര്‍ത്തകരിലൊരാളായ രേഖ.

ഏറിവന്നാല്‍ കൊവിഡ് വരുമെന്നല്ലേയുള്ളു എന്നും രേഖ പറഞ്ഞു. 24 ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രേഖയും അശ്വിനും.

‘ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ രോഗി ശ്വാസം കിട്ടാതെ അവശനിലയിലായിരുന്നു. ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ടായിരുന്നു ഭക്ഷണം കൊടുക്കാന്‍ എത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും അവര്‍ ഓട്ടത്തിലായിരുന്നു. എത്താന്‍ ഒരു പത്തു മിനുട്ട് എടുക്കുമെന്ന് പറഞ്ഞു. അപ്പോള്‍ അയാളെ രക്ഷിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളു, രേഖ പറഞ്ഞു.

എന്നാല്‍ കൊവിഡ് രോഗിയെ ആണ് കൊണ്ടു പോകുന്നതെന്ന ആശങ്കയുണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് സന്നദ്ധ പ്രവര്‍ത്തകരിലൊരാളായ രേഖ മറുപടി പറഞ്ഞത്.

‘ആശങ്കയല്ല, ആ രോഗിയെ രക്ഷിക്കണമെന്നാണ് അപ്പോള്‍ തോന്നിയത്. അതിപ്പോള്‍ ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ട് അല്ല നില്‍ക്കുന്നതെങ്കിലും ആ ആളെ രക്ഷിക്കാനേ ശ്രമിക്കുകയുണ്ടായിരുന്നുള്ളു. അതിപ്പോള്‍ കൊവിഡ് വരുമെന്നല്ലേയുള്ളു. മറ്റൊന്നും ചിന്തിക്കില്ല,’ രേഖ പറഞ്ഞു.

കൊവിഡ് ബാധിതനായ 37 കാരനെയാണ് സന്നദ്ധ പ്രവര്‍ത്തകരായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കാതെ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇവരെ അഭിനന്ദിച്ച് രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കിയ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇരുവരും രോഗികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയതായിരുന്നു. ഭക്ഷണം നല്‍കുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസം മുട്ടുന്നതായി അവിടെയുള്ളവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഓടിയെത്തിയ ഇവര്‍ അവശനിലയിലായ രോഗിയെ കാണുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 10 മിനുട്ട് എടുക്കുമെന്ന് അറിയിച്ചതിനാലാണ് സമയം പാഴാക്കാതെ പി.പി.ഇ കിറ്റ് ധരിച്ച് രോഗിയെ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: dyfi workers speaking about helping covid patient

We use cookies to give you the best possible experience. Learn more