| Monday, 18th July 2022, 12:38 pm

മുഖ്യമന്ത്രിക്കെതിരെ ശബരിനാഥന്‍ ഗൂഢാലോചന നടത്തിയത് ഷാഫി പറമ്പില്‍ അഡ്മിനായ ഗ്രൂപ്പില്‍; യൂത്ത് കോണ്ഗ്രസിനെ പൊതുസമൂഹം ബഹിഷ്‌കരിക്കണം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താനുള്ള യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമെന്ന തെളിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ. വിഷയത്തില്‍ യൂത്ത് കോണ്ഗ്രസ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് അക്രമിക്കാന്‍ ക്രിമിനലുകളെ പറഞ്ഞുവിട്ടത് മുന്‍ എം.എല്‍.എ ശബരിനാഥ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്ഗ്രസ് നേതാക്കളാണ് എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ നടന്ന ചാറ്റുകള്‍ ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവാണ്.

‘സി.എം കണ്ണൂരില്‍ നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം’ എന്ന് നിര്‍ദേശിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനാണ്. വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ആകില്ലെന്നും ശബരിനാഥന്‍ പറയുന്നു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഗ്രൂപ്പിന്റെ അഡ്മിനാണ്.

വിമാനത്തിനുള്ളിലെ അക്രമം കളര്‍ഫുള്ളും അടിപൊളിയും ആകുമെന്നും അതിനാല്‍ ടിക്കറ്റിന് എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കള്‍ പറയുന്നു. 109-ഓളം നേതാക്കള്‍ അടങ്ങിയതാണ് വാട്‌സ്ആപ് ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് ലോഗോയാണ് ഡിസ്പ്ലേ പിക്ചര്‍. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജില്‍ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത് സമരക്കാരെ സ്വീകരിക്കാന്‍ ശബരിനാഥന്‍ മുന്നിലുണ്ടാകണമെന്നും നിര്‍ദേശിക്കുന്നു. ഗ്രൂപ്പില്‍ വന്ന മെസേജുകളെ കുറിച്ചുള്ള വാര്‍ത്തകളോട് ശബരിനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ഈ ചാറ്റുകള്‍ ശരി വെക്കുന്നതാണെന്ന് ഡി.വൈ.എഫ് ആരോപിച്ചു.

ഡി.വൈ.എഫ്.ഐ നേരത്തേ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് വിമാനത്തിലെ അക്രമ സംഭവം എന്ന് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന തെളിവുകള്‍.
ശബരിനാഥനെ പ്രസ്തുത സംഭവത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അതീവ സുരക്ഷാ മേഖലയില്‍ വച്ച് അപായപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നടന്ന അതീവ ഗൗരവകരമായ ഗൂഢാലോചനയാണ് പുറത്തു വന്നിരിക്കുന്നത്. ക്രിമിനലുകളെ രൂപപെടുത്തി പോറ്റി വളര്‍ത്തുന്ന യൂത്ത് കോണ്ഗ്രസിനെ കേരള പൊതുസമൂഹം ബഹിഷ്‌കരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

CONTENT HIGHLIGHTS: DYFI Says Sabrinathan hatched a conspiracy against the Chief Minister; Public should boycott Youth Congress

We use cookies to give you the best possible experience. Learn more