| Saturday, 16th April 2022, 6:41 pm

ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ തുടര്‍ കൊലപാതകങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക പരമ്പര വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും അതിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണം. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും ഡി.വൈ.എഫ്.ഐ അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ ക്രിമിനലുകള്‍. മതത്തെ വര്‍ഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങള്‍ക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ വാദികള്‍.

ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണണം. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കൊലക്കത്തി താഴെ വക്കാന്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

CONTENT HIGHLIGHTS: DYFI says RSS-SDPI serial killings target communal riots

We use cookies to give you the best possible experience. Learn more