| Thursday, 21st September 2023, 10:43 pm

'കോട്ടയം കുഞ്ഞച്ചന്‍' വഴി എബിന്‍ നടത്തിയ അധിക്ഷേം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂടി അറിവോടെ: ഡി.വൈ.എഫ്.ഐ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം നേതാക്കളുടെ പങ്കാളിമാര്‍ക്കെതിരെ
സൈബര്‍ അധിക്ഷേപം നടത്തിയ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കേസില്‍ അറസ്റ്റിലായ എബിനെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി നടത്തിയ അധിക്ഷേപം കോണ്‍ഗ്രസിന്റെ അറിവോടെയാണെന്നും സംഭവത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എബിന്‍ എന്ന വ്യക്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഇത്തരത്തില്‍ ലൈംഗിക വൈകൃതമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സൃഷ്ടിച്ചത്.

കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായ എബിന് പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വമാണ്. എബിന്റെ പോസ്റ്റിനടിയില്‍ കമന്റുകള്‍ ചെയ്തു പിന്തുണച്ചവരില്‍ കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ ഉള്‍പ്പെടെയുണ്ട്.
ഈ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണം,’ ഡി.വൈ.എഫ്.ഐ പ്രസ്താനയിലൂടെ അവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയുടെ പൂര്‍ണരുപം

പൊതുപ്രവര്‍ത്തന രംഗത്തുള്ള വനിതകളെയും പൊതുപ്രവര്‍ത്തകരുടെ ഭാര്യമാരെയും കുടുംബത്തെയും ലൈംഗിക വൈകൃതങ്ങളോടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപം നടത്തിയ തിരുവനന്തപുരം കോടങ്കര കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും,

കെ.എസ്.യു നെയ്യാറ്റിന്‍കര മണ്ഡലം വൈസ് പ്രസിഡന്റുമായ എബിന്‍ അറസ്റ്റിലായിരിക്കുകയാണ് ഡി.വൈ.എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പിയുടെ ഭാര്യ അമൃത റഹീമിനെയും ഡി.വൈ.എഫ്.ഐ നേതാവായിരുന്ന അന്തരിച്ച പി. ബിജുവിന്റെ ഭാര്യ ഹര്‍ഷയെയും ഉള്‍പ്പെടെയാണ് എബിന്‍ ഫേസ്ബുക്കിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയത്.

അങ്ങേയറ്റം അശ്ലീലവും സ്ത്രീ വിരുദ്ധവും ലൈംഗിക വൈകൃതങ്ങളോടെയുള്ള
മാനസികാവസ്ഥയുമായി കോണ്‍ഗ്രസ് സൈബര്‍ കൂട്ടങ്ങള്‍ ഇത്തരം തെമ്മാടിത്തങ്ങള്‍ കുറച്ച് കാലമായി തുടര്‍ന്ന് വരികയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എബിന്‍ എന്ന വ്യക്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഇത്തരത്തില്‍ ലൈംഗിക വൈകൃതമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സൃഷ്ടിച്ചത്.

കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായ എബിന് പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വമാണ്. എബിന്റെ പോസ്റ്റിനടിയില്‍ കമന്റുകള്‍ ചെയ്തു പിന്തുണച്ചവരില്‍ കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ ഉള്‍പ്പെടെയുണ്ട്.
ഈ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണം.

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എബിന്‍ ലൈംഗിക വൈകൃതം നിറഞ്ഞ അധിക്ഷേപത്തിന് അറസ്റ്റിലായ സംഭവത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Content Highlight: DYFI reacts to the incident of the arrest of a Congress worker in a case of cyber abuse

We use cookies to give you the best possible experience. Learn more