| Monday, 12th April 2021, 10:47 am

സിനിമ ചിത്രീകരണത്തിന് കാവലായി ഡി.വൈ.എഫ്.ഐ; 'നീയാം നദി' ചിത്രീകരണം പുനരാരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് പാലക്കാട് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം വീണ്ടും ആരംഭിച്ചു. കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് ചിത്രീകരണം വീണ്ടും തുടങ്ങിയത്.

ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ ചിത്രീകരണം തുടര്‍ന്നു. ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.കെ സുകുമാരന്‍, ശ്യാമപ്രസാദ്, ശശി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംരക്ഷണമൊരുക്കി.

‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച പുനരാരംഭിച്ചത്. കഴിഞ്ഞദിവസം കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രപരിസരത്തെ ചിത്രീകരണം സംഘപരിവാറുകാര്‍ തടസ്സപ്പെടുത്തിയിരുന്നു. ചിത്രീകരണ സാമഗ്രികളും തകര്‍ത്തിരുന്നു.

അക്രമികളില്‍ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ശ്രീജിത്ത്, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവും സൈറ്റിലെ കൊടിതോരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി വര്‍ഗീയത പ്രചരിപ്പിച്ചായിരുന്നു അക്രമം. രാഷ്ട്രീയപാര്‍ടികളുടെ കൊടിയും രണ്ടു മതസ്ഥര്‍ പ്രണയിക്കുന്ന രംഗം ചിത്രീകരിച്ചതുമാണ് ആര്‍.എസ്.എസുകാരെ പ്രകോപിപ്പിച്ചത്.

ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാണ് ഷൂട്ടിംഗ് തടഞ്ഞവര്‍ പറഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആശിഷ്, സല്‍മാന്‍, സിനു എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DYFI Neeyam Thanal Shooting Re started In Palakkad

We use cookies to give you the best possible experience. Learn more