| Saturday, 20th November 2021, 11:02 pm

'ഭക്ഷണത്തിലും വെറുപ്പ് കലര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രതൈ'; കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹലാല്‍ ഭക്ഷണ വിവാദത്തിനിടെ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം.

ഭക്ഷണത്തിലും വെറുപ്പ് കലര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രതൈ എന്ന അടിക്കുറിപ്പോടെയാണ് റഹീം ചിത്രം പങ്കുവെച്ചത്.

ഡി.വൈ.എഫ്.ഐ നേതാക്കളായ വി. വസീഫ്, എല്‍.ജി. ലിജീഷ്, പി. ഷിജിത്ത്, അഖില്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ പാരഗണ്‍ ഹോട്ടല്‍ മാനേജ്മെന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ തുപ്പല്‍ /കഫം ഇല്ലാതെ വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകള്‍ എന്ന പേരില്‍ ക്രിസംഘി ഗ്രൂപ്പുകള്‍ ചില ഹോട്ടലുകളുടെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

പാരഗണ്‍ ഹോട്ടലും അവരുടെ തന്നെ സഹോദരസ്ഥാപനമായ സല്‍ക്കാരയും നോണ്‍ ഹലാല്‍ സ്ഥാപനമാണെന്നും, ഈ ഹോട്ടലുകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു അവര്‍ പ്രചരിപ്പിച്ചത്.

ഇതിന് പിന്നാലെ പാരഗണ്‍ ഹോട്ടലുടമ സഘപരിവാര്‍ അനുകുലിയാണെന്നും, ഈ അവസരത്തില്‍ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും ചില മുസ്ലിം പ്രൊഫൈലുകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളി പാരഗണ്‍ മാനേജ്മെന്റ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

‘കഴിഞ്ഞ 83 വര്‍ഷമായി ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ ഉണ്ടാക്കി വിളമ്പുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ബിസിനസുകളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താത്പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയുള്ളതോ അല്ല.

സ്ഥാപനത്തിന്റെ സല്‍പ്പേരും ജനസമ്മിതിയും കളങ്കപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളാണ് ഇതിന് പിന്നില്‍ എന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകുന്നതുമാണ്,’ എന്നാണ് പാരഗണ്‍ മാനേജ്മെന്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  DYFI National President A.A. Rahim  Sharing a picture of eating at the Paragon Hotel in Kozhikode

Latest Stories

We use cookies to give you the best possible experience. Learn more