| Monday, 17th June 2019, 12:15 pm

തരംതാഴ്ത്തിയ നടപടി അപമാനിക്കുന്നതിന് തുല്യം; ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാഘടകത്തില്‍ നിന്നും തരംതാഴ്ത്തിയ ജിനേഷ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഡി.വൈ.എഫ്.ഐ ജില്ലാ ഘടകത്തില്‍ നിന്ന് തരംതാഴ്ത്തിയ ജിനേഷ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കി. തന്നെ തരം താഴ്ത്തിയ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്ന് ജിനേഷ് കത്തില്‍ പറയുന്നു.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പരാതി നല്‍കിയ യുവതിയെ പിന്തുണച്ച നേതാവായിരുന്നു ജിനേഷ്. ഇതിനെതുടര്‍ന്നാണ് പാര്‍ട്ടി ജിനേഷിനെ തരംതാഴ്ത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗംകൂടിയായ യുവതി ഇന്നലെ രാജിവെച്ചിരുന്നു.

അതേസമയം തരംതാഴ്ത്തലില്‍ അസ്വാഭാവികതയില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം പ്രതികരിച്ചു. ചിലരെ തരംതാഴ്ത്തിയത് മറ്റുചില കാര്യങ്ങള്‍ കൊണ്ടാണെന്നും എ.എ റഹീം പറഞ്ഞു.

വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സി.പി.ഐ.എമ്മിന്റെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. നവംബര്‍ 26നാണ് ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ പി.കെ ശശിയെ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.

യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം കൂടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ ബാലന്റെ അഭിപ്രായം പി.കെ ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

We use cookies to give you the best possible experience. Learn more