| Thursday, 21st March 2024, 4:57 pm

ആര്‍.എല്‍.വി രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപം; സത്യഭാമക്കെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപത്തില്‍ നര്‍ത്തകി സത്യഭാമക്കെതിരെ പരാതി നല്‍കി ഡി.വൈ.എഫ്.ഐ. സത്യഭാമയുടെ പരാമര്‍ശം രാമകൃഷ്ണനെ ജാതീയമായും വംശീയമായും വര്‍ണവിവേചനപരമായും അധിക്ഷേപിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ പരാതിയില്‍ ചൂണ്ടിക്കാട്ടി. സത്യഭാമക്കെതിരെ ഡി.ജി.പിക്കാണ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയത്.

പരാമര്‍ശം കറുത്ത നിറമുള്ള മുഴുവന്‍ ആളുകളെയും നിന്ദിക്കുന്നതാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വംശീയ വിദ്വേഷം സൃഷ്ടിക്കുമെന്നും നിയമവ്യവസ്ഥക്ക് എതിരാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. സത്യഭാമക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

അതേസമയം ജാതിയധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ചാലക്കുടിയില്‍ രാമകൃഷ്ണന് ഡി.വൈ.എഫ്.ഐ നൃത്ത വേദിയൊരുക്കും. ചാലക്കുടി ടൗണില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഡി.വൈ.എഫ്.ഐ വേദിയൊരുക്കുക.

കേരളം ചവിട്ടിപുറത്താക്കിയ ജാതീയത പോലെയുള്ള ചിന്തകളെ വീണ്ടും മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന വിഷജീവികളെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ജാതിവെറി തുളുമ്പുന്ന പ്രസ്താവനയാണ് സത്യഭാമ നടത്തിയിരിക്കുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.

ആര്‍.എല്‍.വി. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്. ജാതീയ അധിക്ഷേപത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി ആളുകള്‍ സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എല്‍.വി. രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

മോഹനിയാട്ടത്തില്‍ പി.എച്ച്.ഡിയും എം.ജി സര്‍വകലാശാലയില്‍ നിന്ന് എം.എ മോഹനിയാട്ടം ഒന്നാം റാങ്കോടെ പാസായ ആളുമാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

Content Highlight: DYFI files complaint against dancer Sathyabhama for caste abuse against RLV Ramakrishnan

We use cookies to give you the best possible experience. Learn more