| Saturday, 31st July 2021, 3:07 pm

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നു; തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് പറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 2020 ഫെബ്രുവരിയില്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

ഒരു അവസരം കിട്ടിയാല്‍ അസുരന്‍ ചിത്രത്തില്‍ ധനുഷ് അവതരിപ്പിച്ച കഥാപാത്രമാണോ അതോ സൂപ്പര്‍ ഡിലക്‌സില്‍ വിജയ് സേതുപതി അവതരിപ്പിച്ച ക്യാരക്ടറാണോ ചെയ്യാന്‍ തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് ദുല്‍ഖറിന്റെ തുറന്നുപറച്ചില്‍.

‘ വിജയ് സേതുപതി സര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. മുമ്പ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യാന്‍ ഓഫര്‍ ഉണ്ടായിരുന്നു എനിക്ക്.

ഒരു നടനെന്ന നിലയില്‍ ആ കഥാപാത്രം ചെയ്യാന്‍ എനിക്ക് കുറച്ചുകൂടി അനുഭവജ്ഞാനം വേണ്ടിവരുമെന്ന് തോന്നുന്നു. അത്ര എളുപ്പത്തില്‍ എനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. അതേസമയം സൂപ്പര്‍ഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഓതിരം കടകം.

ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

2017ലാണ് ദുല്‍ഖറും സൗബിനും ഒന്നിച്ച പറവ റീലീസ് ചെയ്തത്. പറവയില്‍ അതിഥി താരമായാണ് ദുല്‍ഖര്‍ എത്തിയത്. ഷെയ്ന്‍ നിഗമായിരുന്നു പറവയില്‍ നായകനായിരുന്നത്.

അതേസമയം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. കിംഗ് ഓഫ് കൊത്ത എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Dulquer Salman Says Got An Offer Of Transgender Character

We use cookies to give you the best possible experience. Learn more