| Saturday, 6th November 2021, 2:37 pm

ട്രോള്‍ കറക്ടായിരുന്നു, വാപ്പച്ചിയുടെ ഫോണെടുത്ത് ഞാന്‍ തന്നെയാണ് കുറുപ്പിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തത്: ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി പങ്കുവെച്ചത് സോഷ്യല്‍മീഡിയ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.
ദുല്‍ഖര്‍ നായകനാകുന്ന ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി ഷെയര്‍ ചെയ്തത്.

ദുല്‍ഖര്‍ മമ്മൂക്കയുടെ ഫോണ്‍ എടുത്ത് സ്വയം ഷെയര്‍ ചെയ്തതായിരിക്കാമെന്ന ട്രോളുകളൊക്കെ ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രെയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തതിന് പിന്നിലെ യഥാര്‍ത്ഥ കഥ പങ്കുവെക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍.

സോഷ്യല്‍ മീഡിയയിലെ ട്രോളുകളൊക്കെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഞാന്‍ വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ഷെയര്‍ ചെയ്തതാണെന്ന തരത്തിലുള്ള ട്രോള്‍ എല്ലാം കണ്ടിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

ഞാന്‍ സാധാരണ ആരോടും ട്രെയിലര്‍ ഷെയര്‍ ചെയ്യാനൊന്നും റിക്വസ്റ്റ് ചെയ്യാത്ത ആളാണ്. പൊതുവെ എന്റെ സിനിമകള്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് പ്രൊമോട്ട് ചെയ്യാറ്. പക്ഷേ ഇതൊരു വലിയ സിനിമയും കൊവിഡ് പോലുള്ള ഈ സാഹചര്യത്തിന് ശേഷം വരുന്ന ആദ്യ സിനിമയും ആയതുകൊണ്ട് ഞാന്‍ മാക്‌സിമം ആളുകളോട് നിങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു.

എന്റെ വീട്ടില്‍ തന്നെ, സ്വന്തം വാപ്പിച്ചിയോട്, പ്ലീസ്, ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്ന് പറഞ്ഞ് ഫോണ്‍ എടുത്ത് ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്. ട്രോള്‍ എല്ലാം കറക്ടായിരുന്നു(ചിരി), ദുല്‍ഖര്‍ പറയുന്നു.

മമ്മൂക്ക സിനിമ കണ്ട ശേഷം എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിന് പൊതുവെ അങ്ങനെ റിവ്യൂ ഒന്നും പറയാത്ത ആളാണെന്നും എങ്കിലും ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്നാണ് പറഞ്ഞതെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.

70-80 കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സിനിമയാണ് കുറുപ്പെന്നും ഒരുപാട് ഗെറ്റപ്പുകള്‍ ചിത്രത്തില്‍ വരുന്നുണ്ടെന്നും തന്നെ സംബന്ധിച്ച് വലിയൊരു അനുഭവം തന്നെയായിരുന്നു കുറുപ്പെന്നും ദുല്‍ഖര്‍ പറഞ്ഞു.

കുറുപ്പ് എന്ന ചിത്രത്തിനായി മറ്റ് പല ചിത്രങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ടായിരുന്നു. മുടിവളര്‍ത്തുക പോലുള്ള കാര്യങ്ങളൊക്കെയും ചെയ്തിരുന്നു.
അതിന്റെയെല്ലാം റിസള്‍ട്ട് ചിത്രം പുറത്തിറങ്ങുമ്പോള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ദുല്‍ഖര്‍ പറഞ്ഞു.

ഞങ്ങളുടെ പ്രിയപ്പെട്ട ഡി.ക്യു കുറുപ്പിലൂടെ അത്രയും കൂരനായി മാറുകയാണോ എന്ന ചോദ്യത്തിന് കഥാപാത്രത്തോട് നമ്മള്‍ നീതിപുലര്‍ത്തിയിട്ടേ കാര്യമുള്ളൂ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

കുറച്ച് സ്റ്റൈലും ഫ്‌ളെയറുമൊക്കെയുണ്ട്. കുറുപ്പിനെ കുറിച്ച് നടത്തിയ എല്ലാ റിസേര്‍ച്ചിലും പുള്ളി അത്യാവശ്യം സ്റ്റൈലിഷൊക്കെയായി, നന്നായി ഡ്രസ്സൊക്കെ ചെയ്ത് നടക്കുന്ന ആളാണ്. പുള്ളി ഗള്‍ഫില്‍ നിന്ന് വരുമ്പോഴൊക്കെ നാട്ടിലെല്ലാവരേയും ട്രീറ്റ് ചെയ്യുന്നതിനെ കുറിച്ചെല്ലാം നാട്ടുകാര്‍ തന്നെ സംസാരിച്ചിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ ഹീറോയിക് ആയിട്ട് തോന്നും. പടം കാണുമ്പോള്‍ അത് തോന്നില്ല.

കുറുപ്പ് എന്ന കഥാപാത്രത്തെ സിനിമയിലൂടെ ഗ്ലോറിഫൈ ചെയ്യുകയാണോ എന്ന ചോദ്യത്തിന് അത് ഉണ്ടാവാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അതിനായി ഒരുപാട് തവണ കഥ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റ മറുപടി. ആ പോയിന്റില്‍ തന്നെയാണ് ഫോക്കസ് ചെയ്തതെന്നും താരം പറയുന്നു. പിന്നെ ഇതൊരു സിനിമയാണ്. ഒരേ സമയം ആളുകള്‍ക്ക് അത് എന്റര്‍ടൈനിങ്ങും ആയിരിക്കണം. ആ രീതിയിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടാല്‍ അത് മനസിലാകും.

ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് തന്നെ, ചാക്കോയുടെ കുടുംബവുമായി ബന്ധപ്പെടുകയും അവരോട് കഥ പറയുകയും അതിന് ശേഷം ചിത്രം അവരെ കാണിക്കുകയും എല്ലാം ചെയ്തിരുന്നു. അവരുടെ അനുമതിയോടെ തന്നെയാണ് കഥ മുന്നോട്ടുകൊണ്ടുപോയത്. പിന്നെ ഇതിന്റെ ആഴത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് ഒരുപാട് കഥകള്‍ കേള്‍ക്കാന്‍ പറ്റും. അത്രയും ഡീറ്റെയില്‍സിലേക്ക് പോയുള്ള ഒരു ബയോപിക് ടൈപ്പ് സിനിമ തന്നെയാണ് കുറുപ്പ്. ഒരുപാട് കാലഘട്ടങ്ങളുണ്ട്. ഒരുപാട് പ്രായങ്ങള്‍ കാണിക്കുന്നുണ്ട്. അതെല്ലാം ഭംഗിയായിട്ട് തന്നെ കാണിക്കാന്‍ പറ്റിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. സംഭവിച്ച കഥകളും ഫിക്ഷനും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇതിനെ ഒരു സിനിമ തന്നെയായി കാണണമെന്നാണ് പറയാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dulquer salmaan About Mammootty and Kurup Trailer

Latest Stories

We use cookies to give you the best possible experience. Learn more