| Friday, 27th September 2019, 7:28 pm

കിഫ്ബിയടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ ലൈസന്‍സാണ് പാലായിലെ ജയം: മന്ത്രി തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാണി സി. കാപ്പന്റെ ജയത്തോടെ കിഫ്ബി അടക്കമുള്ള അഭിമാനപദ്ധതികള്‍ക്കെതിരെ മെനഞ്ഞ ദുരാരോപണങ്ങള്‍ ജനം മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്ന് വ്യക്തമായിരിക്കുകയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. തെരഞ്ഞെടുപ്പു ചര്‍ച്ചയില്‍ നിന്ന് പാലാരിവട്ടം അഴിമതി മറയ്ക്കാന്‍ യു.ഡി.എഫിന്റെ ബുദ്ധിശാലകള്‍ തട്ടിക്കൂട്ടിയ ഈ ആരോപണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ആരോപണങ്ങള്‍ അസംബന്ധമാണെന്ന എല്‍.ഡി.എഫിന്റെ വിശദീകരണമാണ് ജനങ്ങള്‍ സ്വീകരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ ലൈസന്‍സാണ് പാലായിലെ അഭിമാനകരമായ വിജയം.

പാലായില്‍ 54 വര്‍ഷത്തെ യു.ഡി.എഫ് കുത്തകയാണ് അവസാനിച്ചത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, സദ്ഭരണം, അഴിമതി വിരുദ്ധത , പുത്തന്‍ മാതൃകകള്‍, ക്ഷേമ പ്രവര്‍ത്തനങ്ങളിലും ആശുപത്രികളിലും പള്ളിക്കൂടങ്ങളിലും വിരിഞ്ഞ സര്‍ക്കാരിന്റെ കരുതല്‍ എല്ലാം എണ്ണിപ്പറഞ്ഞ് നേരിട്ട തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന്റെ ഈ കുത്തക തകര്‍ന്നത്. തെരഞ്ഞെടുപ്പു പ്രചരണത്തിന് എല്‍.ഡി.എഫ് വസ്തുതകളെയും യു.ഡി.എഫ് അപവാദങ്ങളെയുമാണ് ആശ്രയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലയിലെ എല്‍.ഡി.എഫ് വിജയം ഒരുകാര്യം അസന്നിഗ്ധമായി ഉറപ്പിക്കുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതല്ല, കേരളത്തിലെ രാഷ്ട്രീയബലാബലം. അതൊരു പ്രത്യേക സാഹചര്യത്തിന്റെ സൃഷ്ടിയാണ്. ആ അന്തരീക്ഷം പൂര്‍ണമായും മാറിയിരിക്കുന്നു. അതാണ് പാലാ തിരഞ്ഞെടുപ്പു ഫലത്തിന്റെ രാഷ്ട്രീയ പ്രസക്തിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

പാലായിലെ യു.ഡി.എഫ് കുത്തക അവസാനിപ്പിച്ച മാണി സി കാപ്പനും പാലയിലെ ജനങ്ങള്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുന്നതായും തോമസ് ഐസക്ക് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more