|

രാജേഷ് പിള്ളയുടെ രോഗകാരണം പെപ്‌സിയുടെ അമിത ഉപയോഗമെന്ന പ്രചരണം തെറ്റ്: ഡോ. റോണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

rony സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് രോഗം പിടിപെട്ടത് പെപ്‌സിയുടെ അമിതമായ ഉപയോഗം കാരണമാണെന്ന പ്രചാരണം തെറ്റാണെന്ന് രാജേഷ് പിള്ളയുടെ സുഹൃത്തും നടനും ഡോക്ടറുമായ റോണി. അദ്ദേഹത്തിന് കരള്‍ രോഗം പാരമ്പര്യമായി കിട്ടിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജേഷിന്റെ അമ്മ മരിച്ചതും കരള്‍ രോഗം കാരണമാണ്. അദ്ദേഹത്തിനു പാരമ്പര്യമായി കിട്ടിയതാണ് ഈ രോഗം. അല്ലാതെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ പെപ്‌സി കഴിച്ചതുകൊണ്ടുവന്നതല്ലെന്നും റോണി വ്യക്തമാക്കി.


Read More:രോഗികളെ ദുരിതത്തിലാഴ്ത്തി ആശുപത്രി ജീവനക്കാരുടെ വിവാഹപാര്‍ട്ടി- വീഡിയോ കാണാം


കൃത്യമായ സമയത്ത് ചികിത്സ ഉറപ്പാക്കിയിരുന്നെങ്കില്‍ രാജേഷ് പിള്ളയ്ക്ക് ജീവന്‍ നഷ്ടമാകുകയില്ലായിരുന്നു. രാജേഷ് സിനിമയെ ഒരുപാട് സ്‌നേഹിച്ചിരുന്നു. ആരോഗ്യസ്ഥിതി പോലും അവഗണിച്ച് സിനിമയ്ക്കുവേണ്ടി ഇറങ്ങിത്തിരിച്ചത് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി. പലപ്പോഴും രോഗത്തെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്തതെന്നും റോണി അഭിപ്രായപ്പെട്ടു.

പെപ്‌സിയുടെ ഉപയോഗം കൊണ്ടാണ് അദ്ദേഹത്തിനു രോഗം പിടിപെട്ടത് എന്ന പ്രചരണം തെറ്റാണ്. ദിവസം 30 പെപ്‌സിവരെ കുടിക്കുമെന്നാണ് പറഞ്ഞത്. സാമാന്യയുക്തിക്കുപോലും നിരക്കാത്ത ആരോപണമാണിത്. 30 പെപ്‌സിയെന്നു പറയുമ്പോള്‍ ഏഴര ലിറ്റര്‍ വരും. ഏഴരലിറ്റര്‍ പെപ്‌സി ഒരുദിവസം ഒരാള്‍ക്ക് കുടിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

“വേട്ട” എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അല്പം നീട്ടിവെച്ചിരുന്നെങ്കില്‍ കൂറേയേറെ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ രാജേഷ് പിള്ള ഇവിടെ ഉണ്ടാകുമായിരുന്നെന്നും റോണി അഭിപ്രായപ്പെട്ടു.